കേരളം
സര്‍ക്കാരിനെയും കോടതികളെയും വിമര്‍ശിക്കേണ്ട; കോടതി ജീവനക്കാരുടെ സമൂഹമാധ്യമ ഉപയോഗത്തിൽ നിയന്ത്രണവുമായി ഹൈക്കോടതി
കോടതി ജീവനക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെ സര്‍ക്കാരിനെയും കോടതികളെയും വിമര്‍ശിക്കുന്നത് ഹൈക്കോടതി വിലക്കി. ജീവനക്കാരുടെ സമൂഹമാധ്യമ ഉപയോഗം സംബന്ധിച്ചുള്ള പെരുമാറ്റ ചട്ടത്തിലാണ് ഇത് സംബന്ധിച്ചുള്ള നിർദേശങ്ങള്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.
സമൂഹമാധ്യമങ്ങളില്‍ ഇടപെടുമ്പോള്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തണമെന്നും പെരുമാറ്റചട്ടത്തില്‍ പറയുന്നു . സർക്കാര്‍ , സര്ക്കാര്‍ സ്ഥാപനങ്ങള്‍, മന്ത്രിമാര്‍ , രാഷ്ട്രീയ നേതാക്കള്‍ , ജഡ്ജിമാര്‍ എന്നിവര്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശനങ്ങളുന്നയിക്കുന്നത് ഒഴിവാക്കണമെന്നാണ് പ്രധാന നിര്‍ദേശം.
കോടതി ഉത്തരവുകളെയോ നിദേശങ്ങളെയോ സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശിക്കരുത്. കോടതിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തരുത്. മറ്റുള്ളവരുടെ വികാരങ്ങളെ ഹനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ നടത്തരുത്.
സമൂഹമാധ്യമങ്ങളിൽ ഇടപെടുമ്പോള്‍ സഭ്യമായ ഭാഷ ഉപയോഗിക്കണം. ജോലിസമയത്ത് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം. നിരോധിക്കപ്പെട്ട വെബ്സൈറ്റുകളില്‍ കയറുകയോ, മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുകയോ ചെയ്യരുത്. കോടതികളിലെ ഇന്റര്‍നെറ്റും കമ്പ്യൂട്ടറുകളും ഉപയോഗിച്ച് സമൂഹമാധ്യമ അക്കൗണ്ടുകളിൽ കയറരുതെന്നും പെരുമാറ്റചട്ടത്തിൽ പറയുന്നു.