കേരളം
നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതിക്കെതിരായ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി
നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി നടപടികള്‍ക്കെതിരായ പ്രോസിക്യൂഷന്‍ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. എതിര്‍കക്ഷികള്‍ക്ക് നോട്ടീസയക്കാന്‍ നിര്‍ദ്ദേശം നല്‍കി. കേസിലെ ഒന്നാം പ്രതി സുനില്‍ കുമാര്‍, നടന്‍ ദിലീപ് എന്നിവരുള്‍പ്പെടെ 10 എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് നല്‍കാനാണ് കോടതി നിർദ്ദേശം. കേസ് ജനുവരി ആറിന് പരിഗണിക്കും.
വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷന്റെ ആവശ്യങ്ങള്‍ വിചാരണക്കോടതി നിരന്തരം അവഗണിക്കുകയാണെന്നും നിര്‍ണായക വാദങ്ങള്‍ രേഖപ്പെടുത്തുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം പ്രതികളുടെ ഫോണ്‍ രേഖകള്‍ ഹാജരാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളിയിരുന്നു. പ്രതികളുടെ ഫോണ്‍രേഖകളുടെ ഒറിജിനല്‍ പകര്‍പ്പ് വരുത്തണമെന്ന പ്രോസിക്യൂഷന്റെ വാദവും കോടതി അംഗീകരിച്ചില്ല. സാക്ഷികളുടെ പുനര്‍വിസ്താരത്തിനും കോടതി അനുമതി നല്‍കിയില്ല.
നടിയെ ആക്രമിച്ച കേസില്‍ 16 സാക്ഷികളുടെ പുനര്‍വിസ്താരത്തിനാണ് പ്രോസിക്യൂഷന്‍ അനുമതി തേടിയിരുന്നത്. 16 പേരുടെ പട്ടികയില്‍ ഏഴു പേര്‍ നേരത്തെ സാക്ഷി പറഞ്ഞവരാണ്. ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടേണ്ടതുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഒമ്പത് പേരില്‍ നിന്ന് പുതുതായി വിശദീകരണം തേടണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം വിചാരണ കോടതി തള്ളി. മൂന്ന് പേരുടെ പുനര്‍വിസ്താരത്തിന് മാത്രമാണ് കോടതി അംഗീകാരം നല്‍കിയത്. ഇതിനെതിരെയാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ വിചാരണ കോടതി മാറ്റണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു.