കേരളം
കുട്ടികൾക്ക് കോർബെവാക്സിന് പകരം കോവാക്സിൻ നൽകിയ സംഭവം; മൂന്ന് പേർക്ക് സ്ഥലം മാറ്റം
തൃശൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കുട്ടികൾക്ക് കോർബെവാക്സ് വാക്സിന് പകരം കോവാക്സിൻ നൽകിയ സംഭവത്തിൽ മൂന്ന് പേരെ സ്ഥലം മാറ്റി ഉത്തരവായി. തൃശൂർ നെൻമണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലായിരുന്നു വാക്സിൻ മാറി നൽകിയത്.
ജൂനിയർ ഹെൽത്ത് ഇൻസ്പെകടർ അബ്ദുൽ റസാഖിനെയും പബ്ലിക് ഹെൽത്ത് നഴ്സ് (ഗ്രേഡ്–2) കെ യമുനയെയും കണ്ണൂർ ജില്ലയിലേക്കും അസിസ്റ്റന്റ് സർജൻ ഡോ. കീർത്തിയെ പാലക്കാട് ആനക്കട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കുമാണ് സ്ഥലം മാറ്റിയത്.
കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്ത 80 കുട്ടികള്‍ക്കാണ് വാക്‌സിന്‍ മാറി നല്‍കിയത്. കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെയ് 28 ശനിയാഴ്ചയെത്തിയ 12നും 14നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് കോര്‍ബെവാക്‌സിന് പകരം കോവാക്‌സിന്‍ നല്‍കിയത്. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ വാക്‌സിനെടുത്ത എല്ലാ കുട്ടികള്‍ക്കും മരുന്ന് മാറി നല്‍കുകയായിരുന്നു.
ശനിയാഴ്ചയിലെ വാക്‌സിന്‍ വിതരണത്തിനു ശേഷമാണ് മരുന്ന് മാറിയ വിവരം ആരോഗ്യ വകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ പഞ്ചായത്തിനെയും ജില്ലാ ആരോഗ്യ വകുപ്പ് അധികൃതരെയും വിവരമറിയിക്കുകയായിരുന്നു.