കേരളം
ഗ്രീൻഫീൽഡ് ഹൈവേ; തടഞ്ഞുവെച്ച നഷ്ടപരിഹാര തുക ഉടൻ നൽകണമെന്ന് ഭൂഉടമകൾ
പാലക്കാട് –കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേക്കായി ഏറ്റെടുക്കുന്ന ഭൂമിയുടെ വില പുനർനിർണയിക്കാനുള്ള നീക്കത്തിനെതിരെ കോഴിക്കോട് പ്രക്ഷോഭം ശക്തമാകുന്നു. തടഞ്ഞുവെച്ച നഷ്ടപരിഹാര തുക ഉടൻ നൽകണമെന്ന് ഭൂഉടമകൾ ആവശ്യപ്പെട്ടു. ഭൂമി വിട്ടു നൽകിയവരെ ആത്മഹത്യയിലേക്ക് തള്ളി വിടരുതെന്ന് എം കെ രാഘവൻ എംപി പറഞ്ഞു
കോഴിക്കോട് ജില്ലയിലെ പെരുമണ്ണ ഒളവണ്ണ എന്നിവിടങ്ങളിൽ ഗ്രീൻഫീൽഡ് ഹൈവെയ്ക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന് നിശ്ചയിച്ചത് ഉയർന്ന നിരക്കാണെന്നാണ് ദേശീയപാത അതോറിറ്റിയുടെ റിപ്പോർട്ട്. മലപ്പുറത്തെക്കാൾ ഉയർന്ന നിരക്കാണ് ഈ പഞ്ചായത്തുകളിൽ. വില പുനർ നിർണയിക്കാൻ പുതിയ കമ്മിറ്റിയെ ജില്ലാ കലക്ടർ ചുമതലപ്പെടുത്തിയതോടെ നഷ്ടപരിഹാരം നൽകുന്നത് നിന്നു. ജില്ലയിൽ 6.6 കിലോമീറ്റർ നീളമുള്ള പാതയ്ക്ക് 29.7659 ഹെക്ടർ ഭൂമിയാണ് എറ്റെടുക്കുന്നത്. എന്നാൽ ഹൈവേക്ക് വേണ്ടി ഭൂമി വിട്ടു നൽകിയവർ പ്രതിന്ധന്ധിയിലാണ്.
വികസന മേഖലയിൽ സ്വാഭാവികമായും ഭൂവില ഉയർന്ന് നിൽക്കുമെന്നും ഉപാധിയില്ലാതെ ഭൂമി വിട്ടു നൽകിയവരെ ആത്മഹത്യയിലേക്ക് തള്ളി വിടരുതെന്നും എം കെ രാഘവൻ എംപി ആവശ്യപ്പെട്ടു. ഉടൻ പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. ഒളവണ്ണ, പെരുമണ്ണ വില്ലേജുകളിൽ 630 കോടി രൂപയാണ് നഷ്ടപരിഹാരമായി കണക്കാക്കിയിട്ടുള്ളത്.