കേരളം
റദ്ദാക്കിയ 465 മെഗാവാട്ടിന്‍റെ ദീർഘകാല വൈദ്യുതികരാർ പുനസ്ഥാപിക്കണം,റഗുലേറ്ററി കമ്മീഷന് സർക്കാർ കത്ത് നൽകി
റദ്ദാക്കിയ 465 മെഗാവാട്ടിൻറെ ദീർഘകാല വൈദ്യുതി കരാർ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് റഗുലേറ്ററി കമ്മീഷന് സർക്കാർ കത്ത് നൽകി. വൈദ്യുതി നിയമത്തിലെ 108 ആം വകുപ്പ് പ്രകാരമാണ് നടപടി. കരാറിൽ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്ന കമ്മീഷൻറെ കണ്ടെത്തലിൽ സർക്കാർ ഇടപെടില്ല. പൊതുജനതാല്പര്യാർത്ഥമാണ് പുനസ്ഥാപിക്കാനുള്ള നിർദ്ദേശമെന്നാണ് കത്തിൽ പറയുന്നത്. രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ മന്ത്രിസഭാ യോഗമായിരുന്നു യുഡിഎഫ് കാലത്തെ കരാർ പുനസ്ഥാപിക്കാൻ തീരുമാനമെടുത്തത്. 25 വർഷത്തേക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുന്ന കരാർ ഇക്കഴിഞ്ഞ മെയിലായിരുന്നു റദ്ദാക്കിയത്.
യു.ഡി.എഫ് കാലത്തെ വൈദ്യുത കരാര്‍ റദ്ദാക്കിയതിന് പിന്നിൽ മുഖ്യമന്ത്രിയുടെ അറിവോടെയുള്ള അഴിമതിയുണ്ടെന്ന് പ്രതിപക്ഷനേതാവ്. വൈദ്യുതി മന്ത്രിയെ ഇരുട്ടിൽ നിർത്തിയായിരുന്നു തീരുമാനം.ഇടത് സര്‍ക്കാരും റെഗുലേറ്ററി കമ്മീഷനും നടത്തിയ ഗൂഡാലോചനയും അഴിമതിയുമാണ് കരാർ റദ്ദാക്കാൻ കാരണമെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. കരാർ റദ്ദാക്കിയശേഷം വൈദ്യുതി വാങ്ങാൻ നടത്തിയ ഇടപാടുകൾ ദുരൂഹമാണ്. ഇപ്പോൾ കരാർ പുനസ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും കെ.എസ്.ഇ.ബിക്കുണ്ടായ ബാധ്യത ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്നും സതീശൻ പ്രസ്താവനയിൽ വ്യക്തമാക്കി.