കേരളം
സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സ നിരക്ക് പുതുക്കി സര്‍ക്കാര്‍
കോവിഡ് ചികിത്സയ്ക്കായുള്ള സ്വകാര്യ ആശുപത്രികളുടെ ചികിത്സ നിരക്ക് പുതുക്കി നിശ്ചയിച്ച് സര്‍ക്കാര്‍. 2645 മുതല്‍ 9776വരെയാണ് പുതിയ നിരക്ക്. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇതറിയിച്ചത്. മുറികളുടെ നിരക്ക് ആശുപത്രികള്‍ക്ക് നിശ്ചയിക്കാമെന്ന പഴയ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി.
മൂന്ന് വിഭാഗങ്ങളായാണ് പുതിയ നിരക്ക് തീരുമാനിച്ചിരിക്കുന്നത്. മുറികളുടെ നിരക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് നിശ്ചയിക്കാമെന്ന സര്‍ക്കാര്‍ നിലപാടിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. പുതിയ ഉത്തരവ് ആറാഴ്ചവരെ പിന്തുടരാമെന്നും അതുവരെ ഹര്‍ജി തീര്‍പ്പാക്കരുത് എന്നും സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
നേരത്തെ സ്വകാര്യ ആശുപത്രികളുടെ കൊവിഡ് ചികിത്സാനിരക്ക് ഉത്തരവിൽ ഭേദഗതി വരുത്തിയിരുന്നു. മുറികളുടെ നിരക്ക് ആശുപത്രികൾക്ക് നിശ്ചയിക്കാമെന്ന് സർക്കാർ പറഞ്ഞിരുന്നു. കെഎപിഎസ് ഗുണഭോക്താക്കളും സർക്കാർ റഫർ ചെയ്യുന്നവരും ഒഴികെയുള്ളവർക്ക് ആശുപത്രി തീരുമാനിക്കുന്ന നിരക്ക് ബാധകമാണ്.
നിരക്കുകൾ പൊതു ജനങ്ങൾക്ക് കാണാൻ കഴിയുന്ന വിധത്തിൽ പ്രദർശിപ്പിക്കണമെന്ന് സർക്കാർ നിർദേശം നൽകി. കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിന് സ്വകാര്യ ആശുപത്രികൾക്ക് നിരക്ക് നിശ്ചയിച്ചിരുന്നു. ജനറൽ വാർഡിനും ഓക്സിജൻ നൽകുന്ന സംവിധാനമുള്ള യൂണിറ്റ്, ഐസിയു, വെന്റിലേറ്റർ എന്നിവയ്ക്കെല്ലാം പ്രത്യേകം നിരക്കുകൾ നിശ്ചയിച്ചിരുന്നു. മുറിയുടെ വാടക എത്രത്തോളം ഈടാക്കാം എന്നത് സംബന്ധിച്ച് ഉത്തരവിൽ വ്യക്തത വരുത്തിയിരുന്നില്ല.