കേരളം
സ്ത്രീധനം വാങ്ങുന്ന സർക്കാർ ജീവനക്കാർക്ക് ഇനി പിടി വീഴും; പുതിയ ഉത്തരവുമായി സർക്കാർ
സ്ത്രീധനം വാങ്ങുന്ന സർക്കാർ ജീവനക്കാർ ഇനി കുടുങ്ങും. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം സർക്കാർ ജീവനക്കാരിൽ നിന്ന് വാങ്ങി സൂക്ഷിക്കണമെന്നും ആറ് മാസത്തിലൊരിക്കൽ അതത് ജില്ലകളിലെ ഡൗറി പ്രൊഹിബിഷൻ ഓഫീസർ കൂടിയായ ജില്ലാ വനിതാ ശിശുവികസന ഓഫീസർക്ക് റിപ്പോർട്ട് നൽകണമെന്നും വ്യക്തമാക്കി വനിതാ ശിശുവികസന വകുപ്പ് ചീഫ് ഡൗറി പ്രൊഹിബിഷൻ ഓഫീസർ ഉത്തരവിറക്കി.
വർദ്ധിച്ചുവരുന്ന സ്ത്രീ പീഡനങ്ങളും ആത്മഹത്യകളും തടയുകയാണ് ലക്ഷ്യം. പരിഷ്‌കൃത സമൂഹത്തിന് അപമാനകരമായ സ്ത്രീധന ദുരവസ്ഥ പരിഹരിക്കാൻ സ്ത്രീധന നിരോധന നിയമം കർശനമായി നടപ്പാക്കണമെന്നും സർക്കാർ ജീവനക്കാർ പോലും ഇതിൽ നിന്ന് മുക്തരല്ലെന്ന യാഥാർത്ഥ്യം ലജ്ജിപ്പിക്കുന്നതാണെന്നും ഉത്തരവിൽ പറയുന്നു.
എല്ലാ പുരുഷ ജീവനക്കാരും റിപ്പോർട്ട് നൽകണം. ഇതിനായി പ്രത്യേക ഫോമും ഇറക്കി. സ്ത്രീധനം വാങ്ങാതെയാണ് വിവാഹം ചെയ്‌തതെന്ന് വ്യക്തമാക്കുന്ന, സ്ത്രീധന നിരോധന നിയമത്തിലെ ക്ളാസ് നാല്, സബ് ക്ളാസ് ഏഴ് അനുസരിച്ചുള്ള റിപ്പോർട്ടാണ് നൽകേണ്ടത്. ജീവനക്കാരന്റെ പേര്, തസ്തിക, ഒപ്പ്, ഓഫീസ് സീൽ എന്നിവ വേണം.
പിതാവിന്റെയോ മാതാവിന്റെയോ ഒപ്പും ഭാര്യയുടെ ഒപ്പും ഭാര്യയുടെ അച്ഛന്റെയോ, അമ്മയുടെയോ ഒപ്പും ഉണ്ടായിരിക്കണം.സർക്കാർ ജീവനക്കാരാണ് വലിയ തുക സ്ത്രീധനം വാങ്ങുന്നതെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്. സർക്കാർ ജീവനക്കാരാണ് സ്ത്രീധനമെന്ന ദുഷിച്ച ആചാരത്തെ കൂടുതൽ വളർത്തുന്നതെന്ന് ആക്ഷേപമുണ്ട്.