കേരളം
ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി; ഇന്ന് തന്നെ പരിഗണിക്കണമെന്ന് ആവശ്യം
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. കസ്റ്റംസ് അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നില്‍കണ്ട് ഓണ്‍ലൈനായിട്ടാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ഹര്‍ജി ഇന്ന് തന്നെ അടിയന്തര സ്വഭാവത്തോടെ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാവിലെ 10.15ന് കോടതി കേസ് വിളിച്ചുതുടങ്ങുന്ന സമയത്ത് ശിവശങ്കറിന്റെ അഭിഭാഷകന്‍ ഹര്‍ജി സമര്‍പ്പിച്ച കാര്യവും അത് ഇന്ന് തന്നെ പരിഗണിക്കണമെന്ന ആവശ്യവും കോടതിയില്‍ ഉന്നയിക്കും. തുടര്‍ന്ന് കോടതിയാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. എന്നാല്‍ കസ്റ്റംസ് ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കും. അന്വേഷണവുമായി ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്ന് കോടതിയെ അറിയിക്കും. പല കാര്യങ്ങളിലും ശിവശങ്കര്‍ മൗനം പാലിക്കുന്ന കാര്യവും കസ്റ്റംസ് കോടതി മുമ്പാകെ ചൂണ്ടിക്കാണിക്കും. കസ്റ്റംസിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാം കുമാറാണ് കോടതിയില്‍ ഹാജരാകുക. അതേസമയം ശിവശങ്കറിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ. നടുവിനും കഴുത്തിനും വേദനയെന്ന് പറഞ്ഞ ശിവശങ്കറിനെ വിവിധ പരിശോധനകള്‍ക്ക് വിധേയമാക്കിയെങ്കിലും ഗുരുതര പ്രശ്നങ്ങള്‍ കാണാത്തതിനാല്‍ വിശ്രമം നിര്‍ദേശിച്ച് ഡിസ്ചാര്‍ജ് ചെയ്തേക്കും. ശിവശങ്കറിന്‍റെ ആരോഗ്യപുരോഗതിയെക്കുറിച്ച് ഡോക്ടർമാരോടും മെഡിക്കൽ ബോർഡിനോടും കസ്റ്റംസ് വിവരങ്ങൾ തേടുകയാണ്. ശിവശങ്കറിന്‍റെ ആരോഗ്യവിവരം സംബന്ധിച്ച ഔദ്യോഗിക മെഡിക്കൽ ബുള്ളറ്റിൻ ലഭ്യമാക്കാനാണ് കസ്റ്റംസ് നീക്കം. എന്നാൽ നടുവേദനയുണ്ടെന്ന് ശിവശങ്കർ ആവർത്തിച്ച് പറയുന്നതോടെ കസ്റ്റംസിന്‍റെ മെഡിക്കൽ സംഘം നേരിട്ടെത്തി പരിശോധിക്കാനും സാധ്യതയുണ്ട്. അതിനിടെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നതിന്‍റെ ഭാഗമായാണ് ആശുപത്രി പരിസരത്ത് സുരക്ഷയൊരുക്കാന്‍ സി.ആർ.പി എഫ് സംഘത്തിന്‍റെ സഹായം കസ്റ്റംസ് തേടിയതെന്ന വാദവും ബലപ്പെടുകയാണ്.