കേരളം
മുട്ടില്‍ മരംക്കൊള്ള; വനംവകുപ്പിന്‍റെ കത്ത് പുറത്ത്
മുട്ടിൽ മരംമുറിയിലെ കളളക്കളി സർക്കാരിനെ അറിയിച്ചത് കൊച്ചിയിലെ കയറ്റുമതിക്കാർ. കഴിഞ്ഞ ഫെബ്രുവരി ആറിന് വനം വകുപ്പ് സിസിഎഫിന് നൽകിയ കത്ത് പുറത്ത് . റോജി അഗസ്റ്റിന്‍റെ സൂര്യ ടിംബേഴ്സിൽ നിന്ന് എത്തിയത് 18 ലക്ഷം രൂപയുടെ ഈട്ടി തടികളെന്നാണ് കത്തിലുള്ളത്. വിദേശത്തേക്ക് കയറ്റി അയക്കാനുളള ഫോം 3 ഉണ്ടായിരുന്നില്ലെന്നും പല തവണ ആവശ്യപ്പെട്ടിട്ടും രേഖകൾ ഹാജരാക്കിയില്ലെന്നും മലബാർ ടിമ്പേഴ്സ് പറഞ്ഞു.
രേഖകൾ നൽകാമെന്ന് പലതവണ പറഞ്ഞിട്ടും കൊണ്ടുവന്നില്ല. ഇതോടെയാണ് നിയമവിരുദ്ധമായ ഈട്ടിത്തടിയാണെന്ന് സംശയമുദിച്ചതെന്നും മലബാർ ടിമ്പേഴ്സ് വ്യക്തമാക്കി. ഇത് വനംവകുപ്പ് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും മലബാർ ടിമ്പേഴ്സിന്‍റെ കത്തിലുണ്ട്.ഇതിന് മറുപടിയായിട്ടാണ് സിസിഎഫ് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചത്. അമേരിക്കയിൽ എത്തിച്ച് വയലിൻ ഉണ്ടാക്കാനാണ് ഈട്ടിത്തടി വാങ്ങിയതെന്നും മലബാർ ടിമ്പേഴ്സ് പറഞ്ഞു. ഒരുകോടി നാല്‍പ്പത് ലക്ഷം രൂപ റോജി അഗസ്റ്റിന് നൽകിയിട്ടുണ്ടെന്നും പണം തിരികെ കിട്ടാൻ നിയമ നടപടിയും തുടങ്ങിയെന്നും മലബാർ ടിമ്പേഴ്സ് പറഞ്ഞു.
അതേസമയം സംഭവത്തിൽ പൊലീസിന്റെയും വനംവകുപ്പിന്റെയും അന്വേഷണത്തിന് പിന്നാലെ കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥര്‍ വിവരശേഖരണം തുടങ്ങി. തടികടത്ത് മാഫിയയും ഉദ്യോഗസ്ഥരുമായി വ്യാപകമായി കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ഇ.ഡിയുടെ നിഗമനം. ആരോപണവിധേയരായ വനം റവന്യൂ ഉദ്യോഗസ്ഥരുടെ മുന്‍കാല സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും.
റവന്യൂ ഉദ്യോഗസ്ഥരുടെ പരാതിയില്‍ പൊലീസും വനംവകുപ്പ് സ്വന്തം നിലയിലും മരംമുറിക്കടത്ത് അന്വേഷിക്കുന്നുണ്ട്. വയനാട്, എറണാകുളം ജില്ലകളിലായുള്ള അന്വേഷണത്തില്‍ ഓരോ ദിവസവും പുറത്ത് വരുന്നത് തട്ടിപ്പിന് പിന്നില്‍ വന്‍ സാമ്പത്തിക ഇടപാട് നടന്നുവെന്ന വിവരങ്ങളും. കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് വനം റവന്യൂ ഉദ്യോഗസ്ഥര്‍ കമ്മിഷന്‍ വ്യവസ്ഥയില്‍ കാര്യമായി സഹായം ചെയ്തിട്ടുണ്ട്. ഇടപാടുറപ്പിക്കുന്നതില്‍ കൂടിയ അളവില്‍ കള്ളപ്പണം കൈമാറിയിട്ടുണ്ടെന്നാണ് ഇ.ഡിയുടെ പ്രാഥമിക നിഗമനം.
പ്രതികളെ സഹായിച്ചതിനും ഒത്താശ ചെയ്തതിലും കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ട്. വനംവകുപ്പ് വിജിലന്‍സിന്റെ നിരീക്ഷണത്തിലുള്ള നാല് ഉദ്യോഗസ്ഥര്‍ക്ക് മരംമുറി കടത്തിനെക്കുറിച്ച് മുഴുവന്‍ കാര്യങ്ങളുമറിയാം. റവന്യൂ ഉദ്യോഗസ്ഥരില്‍ ചിലര്‍ അമിതാവേശം കാണിച്ചതും ഈ ഉദ്യോഗസ്ഥരുടെ ഇടപെടലിനെത്തുടര്‍ന്നാണ്. ഇവരുടെ മുന്‍കാല പശ്ചാത്തലം ഇ.ഡി വിശദമായി പരിശോധിക്കും.