കേരളം
വിമാനത്തിലെ പ്രതിഷേധം: ജയരാജനെതിരായ പരാതികൾ എഡിജിപിക്ക്
വിമാനത്തിനുള്ളിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച കേസ് ജില്ലാ കോടതിക്ക് കൈമാറി. വ്യോമയാന നിയമപ്രകാരമുള്ള കേസായതിനാലാണ് ജില്ലാ കോടതിക്ക് കൈമാറിയത്. കേസ് മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നും ജില്ലാ സെഷൻസിലേക്ക് മാറ്റണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു.
എയർക്രാഫ്റ്റ് നിയമങ്ങൾ ഉൾപ്പെടുന്നതിനാലാണ് കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ അപേക്ഷ നൽകിയത്. പ്രതികളുടെ ജാമ്യഹർജിയും പൊലീസിന്റെ കസ്റ്റഡി അപേക്ഷയും ജില്ലാ കോടതി പരിഗണിക്കും.
വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇടതുമുന്നണി കൺവീനർ ഇ പി ജയരാജനെതിരായ പരാതികൾ എഡിജിപിക്ക് കൈമാറി. പത്തിലേറെ പരാതികളാണ് ജയരാജനെതിരെ ലഭിച്ചത്. എന്നാൽ തങ്ങൾക്ക് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് വലിയതുറ പൊലീസ് അറിയിച്ചു. വലിയതുറ പൊലീസാണ് കേസെടുക്കേണ്ടത്.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഈ മാസം 27 വരെ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. പ്രതികൾ നടത്തിയത് മുഖ്യമന്ത്രിക്കെതിരായ വധശ്രമമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
എന്നാൽ മൊട്ടുസൂചി പോലുമില്ലാതെ എങ്ങനെ വധിക്കുമെന്നും, വധശ്രമം ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഇ പി ജയരാജന്റെ ഭാഗത്ത് നിന്നാണെന്നും പ്രതികളുടെ അഭിഭാഷകൻ അഭിപ്രായപ്പെട്ടു. വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച ഇ പി ജയരാജനെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.