കേരളം
കാമുകിക്ക് വേണ്ടി നടത്തിയ കൊലപാതകത്തിന്റെ മാപ്പുസാക്ഷി നടപടിയിൽ വീഴ്ച: വിചാരണ നിര്‍ത്തിവെച്ചു
വിചാരണ നടക്കുന്ന കേസിലെ കുറ്റപത്രത്തില്‍ വന്ന ഗുരുതര വീഴ്ച ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്രകാരം കൊലപാതക കേസ് വിചാരണ കോടതി നിര്‍ത്തി വയ്ച്ചു. കേസിലെ നാലാം പ്രതിയെ മാപ്പ് സാക്ഷിയായി പ്രഖ്യാപിച്ചതില്‍ വന്ന വീഴ്ച ചൂണ്ടികാണിച്ച് പ്രോസിക്യൂഷനാണ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ആറാം അഡീഷണല്‍ ജില്ലാ സെഷൻസ് ജഡ്ജി കെ. വിഷ്ണുവാണ് ഇതുവരെ ഏഴ് സാക്ഷികളെ വിസ്തരിച്ച കേസിന്റെ വിചാരണ നിര്‍ത്തി വെച്ചത്.കാമുകിക്കായി കാമുകനും കൂട്ടാളികളും സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയെ കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതിയെ മാപ്പ് സാക്ഷിയാക്കിയതില്‍ വന്ന സാങ്കേതിക പിഴവ് ചൂണ്ടി കാണിച്ചാണ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദീന്‍ വിചാരണ നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
കേസിലെ നാലാം പ്രതിയും കമലേശ്വരം കൊഞ്ചിറവിള നൂര്‍ജി മന്‍സില്‍ സ്വദേശിയുമായ സജു കേസിനെ സംബന്ധിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാണെന്നും തന്നെ മാപ്പ് സാക്ഷിയാക്കണമെന്നും ആവശ്യപ്പെട്ട് അന്വേഷണ സംഘത്തെ സമീപിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ പാലോട് സി. ഐ എസ്. ജയകുമാര്‍ ഇതിനായി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സിജിമോള്‍ കുരുവിളക്ക് ഹര്‍ജി നല്‍കി. സി.ജെ.എം പ്രതി സജുവിനെ മാപ്പ് സാക്ഷിയാക്കിയെങ്കിലും കുറ്റപത്രം ഫയലിൽ സ്വീകരിച്ച നെടുമങ്ങാട് ഫോറസ്‌റ്റ് കേസുകള്‍ വിചാരണ ചെയ്യുന്ന മജിസ്ട്രേറ്റ് എഫ്. മിനിമോള്‍ മാപ്പ്സാക്ഷിയുടെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയിരുന്നില്ല. ചട്ട പ്രകാരം പ്രസ്തുത കോടതി മാപ്പ്സാക്ഷിയെ വിസ്തരിച്ച് മൊഴി രേഖപ്പെടുത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വേണം കുറ്റപത്രം വിചാരണ കോടതിയിലേക്ക് അയക്കേണ്ടത്. ഇത് പാലിച്ചിരുന്നില്ല. ഇക്കാര്യം തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനായി എത്തിയ എം. സുരേഷ് കുമാറും ശ്രദ്ധിച്ചിരുന്നില്ല. സുരേഷ് കുമാര്‍ അപൂര്‍ണ്ണമായ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.
കേസിലെ നിര്‍ണ്ണായക സാക്ഷിയായ മാപ്പുസാക്ഷിയെ വിസ്തരിക്കാന്‍ തുടങ്ങുമ്പോഴാണ് നടപടിക്രമങ്ങളിലെ സാങ്കേതിക പിഴവ് പ്രോസിക്യൂഷന്റെ ശ്രദ്ധയില്‍പെട്ടത്. നിലവിലെ കുറ്റപത്രവുമായി വിചാരണ പൂര്‍ത്തിയായാല്‍ പ്രതികള്‍ നിയമത്തില്‍നിന്ന് രക്ഷപ്പെടുമെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രോസിക്യൂട്ടര്‍ ഹര്‍ജി ഫയല്‍ ചെയ്തത്. മാപ്പുസാക്ഷിയായി പ്രഖ്യാപിക്കുന്നതിലെ സാങ്കേതിക പിഴവ് തിരുത്താന്‍ വിചാരണ കോടതിക്ക് അധികാരമില്ല. ഹൈകോടതിയെ ഇക്കാര്യം ധരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂട്ടര്‍ അഡ്വക്കറ്റ് ജനറലിനും കത്ത് നല്‍കി. ഹൈകോടതി സാങ്കേതിക പിഴവ് തിരുത്താന്‍ കീഴ്കോടതിക്ക് നിർദേശം നല്‍കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷമാകും വിചാരണ പുനരാരംഭിക്കുക.