കേരളം
കൊല്ലത്ത് സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവം: കേസ് ഭീകര വിരുദ്ധ സ്ക്വാഡ് ഏറ്റെടുത്തു
കൊല്ലം പത്തനാപുരത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ ഭീകരവാദ ബന്ധം അന്വേഷിക്കും. വനംവകുപ്പിന്റെ ഉടമസ്ഥതയിലുളള കശുമാവിന്‍ തോട്ടത്തില്‍ പരിശോധന നടത്തവെ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.
ജലാറ്റിന്‍ സ്റ്റിക്, ഡിറ്റനേറ്റര്‍ ബാറ്ററികള്‍ എന്നിവയാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. വിവരമറിഞ്ഞതിനെ തുടർന്ന് പുനലൂര്‍ ഡിവൈഎസ്പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കൊല്ലത്ത് നിന്നും എത്തിയ ബോംബ് സ്‌ക്വാഡ് കണ്ടെടുത്ത സ്ഫോടക വസ്തുക്കള്‍ കൂടുതല്‍ പരിശോധനയ്ക്കായി കൊണ്ടുപോയി.
കഴിഞ്ഞ ഏഴ് മാസമായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെയും എടിഎസിന്റെയും നിരീക്ഷണത്തിലായിരുന്നു പാടം വനമേഖലയും പത്തനംതിട്ട ജില്ലയിലെ കൂടല്‍ വനമേഖലയും. രണ്ട് മാസം മുമ്പ് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് ഇവിടെയെത്തി പരിശോധന നടത്തിയിരുന്നു.
ഉത്തര്‍പ്രദേശില്‍ നിന്ന് പിടിയിലായ തമിഴ്‌നാട് സ്വദേശിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് ഭീകരവാദ ബന്ധമുള്ള ആളുകള്‍ വന്നതായുള്ള വിവരവും ക്യൂ ബ്രാഞ്ചിന് ലഭിച്ചിരുന്നു. സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ പ്രദേശത്ത് സംസ്ഥാന ഭീകര വിരുദ്ധ സേനയും പോലീസും ഇന്ന് സംയുക്തമായി പരിശോധന നടത്തും.