കേരളം
പാലക്കാട് എഞ്ചിനീയറിംഗ് ഗവേഷക വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു
പാലക്കാട് കൊല്ലങ്കോട് എഞ്ചിനീയറിംഗ് ഗവേഷക വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലങ്കോട് പയലൂർമുക്ക് സ്വദേശി കൃഷ്ണകുമാരിയെ ഇന്നലെ രാത്രിയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൃഷ്ണ കുമാരി ആത്മഹത്യ ചെയ്തത് ഗൈഡുമാരായ അധ്യാപകരുടെ പീഡനംമൂലമാണെന്ന് വീട്ടുകാർ ആരോപിച്ചു.
കോയമ്പത്തൂരിലെ അമൃത വിശ്വവിദ്യാപീഠത്തിൽ 2016 മുതൽ ഗവേഷക വിദ്യാർത്ഥിയായ കൃഷ്ണകുമാരിയെ, ഗൈഡുമാരായ അധ്യാപകർ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് സഹോദരി രാധിക ആരോപിച്ചത്. കൃഷ്ണകുമാരിയുടെ ഗവേഷണ പ്രബന്ധം അധ്യാപകർ നിരസിച്ചതായും 20 വർഷം കഴിഞ്ഞാലും ഗവേഷണം തീരില്ലെന്ന് പറഞ്ഞ് അധിക്ഷേപിച്ചതായും ഇവർ പറയുന്നു.
അധ്യാപകരുടെ മാനസിക പീഡനത്തെക്കുറിച്ച്, ഡീനിന് പരാതി നൽകിയിരുന്നതായും ഇവർ പറയുന്നു. കോളേജിലെ എന്‍ രാധികയാണ് കൃഷ്ണകുമാരിയുടെ നിലവിലെ ഗൈഡ്. കോളേജിലെ സിന്ധു തമ്പാട്ടിയായിരുന്നു മുൻഗൈഡ്. ഇരുവരും കൃഷ്ണകുമാരിയ്ക്ക് ആവശ്യമായ പിന്തുണ നൽകിയില്ലെന്ന് വീട്ടുകാർ പറയുന്നു. ഇരുപത് വർഷം കഴിഞ്ഞാലും ഗവേഷണം തീരില്ലെന്ന് ഗൈഡുമാർ പറഞ്ഞത് വിദ്യാർത്ഥിനിയെ മാനസികമായി തളർത്തിയിരുന്നു. കൃഷ്ണ കുമാരിയെ ഹോസ്റ്റലിൽ കയറാൻ അനുവദിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്.
സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പിഎച്ച്ഡി വൈകിയതിലുള്ള മനോവിഷമം മൂലമാണ് മരണമെന്നാണ് വീട്ടുകാർ നൽകിയ മൊഴിയെന്നും മറ്റ് ആരോപണങ്ങൾ അന്വേഷിച്ചു വരുന്നതായും പൊലീസ് പറഞ്ഞു. എന്നാൽ മാനസിക പീഡനം ഉണ്ടായിട്ടില്ലെന്നാണ് ഗൈഡ് രാധിക പറയുന്നത്. പ്രബന്ധത്തിൽ തിരുത്തൽ വേണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്നും ഇവർ വ്യക്തമാക്കി.