കേരളം
എലത്തൂര്‍ തീവണ്ടി ആക്രമണം; ഷാരൂഖ് കുറ്റം സമ്മതിച്ചു, കേരള പൊലീസിന് കൈമാറി
കോഴിക്കോട് എലത്തൂരിലെ തീവണ്ടി ആക്രമണ കേസില്‍ പിടിയിലായ ഷാരൂഖ് സെയ്ഫി കുറ്റം സമ്മതിച്ചുവെന്ന് മഹാരാഷ്ട്ര എടിഎസ്. പ്രതിയെ കേരള പൊലീസിന് കൈമാറി. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് പ്രതി പിടിയിലായതെന്ന് മഹാരാഷ്ട്ര എടിഎസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
രത്‌നഗിരി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഷാരൂഖ് സെയ്ഫി അറസ്റ്റിലായത്. പിടിയിലാകുമ്പോള്‍ മോട്ടോറോള കമ്പനിയുടെ ഒരു ഫോണ്‍, ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, ബാങ്ക് എടിഎം കാർഡ് എന്നിവ കയ്യിലുണ്ടായിരുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് പ്രതി റെയില്‍വേ സ്റ്റേഷനിലെത്തിയതെന്നും മഹാരാഷ്ട്ര എടിഎസ് അറിയിച്ചു.
കേരള പൊലീസിന് കൈമാറിയ പ്രതിയെ എത്രയും വേഗം കേരളത്തിലെത്തിക്കാനുള്ള നടപടികള്‍ തുടരുകയാണ്. ഇന്നലെ രാത്രിയായിരുന്നു ഷാരൂഖ് മഹാരാഷ്ട്ര എടിഎസിന്റെ പിടിയിലായത്. അതേസമയം ഷാരൂഖിനെ ആരോ കൂട്ടിക്കൊണ്ടു പോയതാണെന്നും മകന്‍ ഇങ്ങനെ ചെയ്‌തെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും ഷാരൂഖിന്റെ പിതാവ് പ്രതികരിച്ചു.
‘ഷാരൂഖ് സെയ്ഫിയെ ആരോ കൂട്ടിക്കൊണ്ടു പോയതാണ്. അവന്‍ ഇതുവരെ ഡല്‍ഹിക്ക് പുറത്തു പോയിട്ടില്ല. ആരോ അവനൊപ്പമുണ്ട്. മാര്‍ച്ച് 31 നാണ് അവന്‍ വീട്ടില്‍ നിന്നും പോയത്. പിന്നെ മടങ്ങി വന്നിട്ടില്ല. ഈ മാസം രണ്ടാം തീയതി മകനെ കാണുന്നില്ല എന്ന പരാതി ഞാന്‍ പൊലീസിന് നല്‍കിയിരുന്നു. കേരളത്തില്‍ നിന്നും പൊലീസ് ഇവിടെ വന്നു. അവര്‍ ഷാരൂഖിനേക്കുറിച്ച് അന്വേഷിച്ചു. ഞാന്‍ വിവരങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്. അവരാണ് മകന്‍ ഇങ്ങനെയൊക്കെ ചെയ്തു എന്ന് പറഞ്ഞത്. വിശ്വസിക്കാന്‍ കഴിഞ്ഞില്ല. സുഹൃത്തുക്കളുടെ വിവരങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്’, പിതാവ് പറഞ്ഞു.