കേരളം
എലത്തൂർ തീവെപ്പ് കേസ് പ്രതി ഷഹറൂഖ് സെയ്ഫി മഹാരാഷ്ട്രയിൽ പിടിയിൽ
എലത്തൂരിൽ ട്രെയിനിൽ തീവെച്ച കേസിൽ പ്രതി മഹാരാഷ്ട്രയിൽ പിടിയിൽ. കേരള പൊലീസിന്റെ പ്രത്യേക സംഘം മഹാരാഷ്ട്രയിലെത്തിയാണ് ഷഹറൂഖ് സെയ്ഫിയെ പിടികൂടിയത്. രാജ്യത്തെ ഞെട്ടിച്ച ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്തിരുന്നു. പ്രതി പിടിയിലായെന്ന പല അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നെങ്കിലും പൊലീസ് ഇത് സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ ഉന്നത വൃത്തങ്ങളിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്ന വിവരം പ്രതി പിടിയിലായി എന്ന് തന്നെയാണ്.
അക്രമിയുടെതെന്ന് കരുതുന്ന ബാഗില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് പോയത്. ബാഗില്‍ നിന്ന് കിട്ടിയ ഫോണിലെ വിവരങ്ങളും ബാഗിലുണ്ടായിരുന്ന കുറിപ്പുകളിലെ സൂചനയും അനുസരിച്ചുമാണ് അന്വേഷണം ഡല്‍ഹിയിലേക്ക് വ്യാപിപ്പിച്ചത്.
ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഡി 1 കോച്ചിൽ ഞായറാഴ്ച രാത്രി ഒൻപതരയ്ക്കാണ് സംഭവം. യാത്രക്കാരുടെ ദേഹത്തേക്കു പ്രതി പെട്രോൾ വീശിയൊഴിച്ചു തീ കൊളുത്തുകയായിരുന്നു. തീ കൊളുത്തുന്നതുകണ്ട് യാത്രക്കാർ പരിഭ്രാന്തരായി മറ്റു കംപാർട്മെന്റുകളിലേക്കു ചിതറിയോടി. പേടിച്ച് ട്രേയിനിൽ നിന്ന് ചാടിയ മൂന്ന് പേരാണ് മരിച്ചത്.