കേരളം
വന്ദനാദാസ് കൊലപാതകം; പൊലീസിനും ഡോക്ടർമാർക്കും വീഴ്ചയുണ്ടായെന്ന് റിപ്പോർട്ട്
ഡോ. വന്ദനാദാസ് കൊലപാതകത്തിൽ പൊലീസിനും ഡോക്ടർമാർക്കും ഗുരുതര വീഴ്ചയുണ്ടായതായി ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. അക്രമം നടക്കുന്ന സമയത്ത് ഡ്യൂട്ടയിലുണ്ടായിരുന്ന പൊലീസ് പുറത്തേക്കോടിയെന്നും വാതില്‍ പുറത്ത് നിന്ന് പൂട്ടിയതിനാലാണ് ആക്രമണം നടത്താനായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലം ഡെപ്യൂട്ടി ഡിഎംഒ സാജന്‍ മാത്യു ആണ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
സന്ദീപിൻ്റെ വൈദ്യ പരിശോധനക്കായി രണ്ട് ഹൗസ് സർജൻമാരെ കൂടാതെ രണ്ട് ഡോക്ടർമാർകൂടി ഉണ്ടായിരുന്നു. ചികിത്സ സമയത്ത് ഈ രണ്ട് ഡോക്ടർമാരും സ്ഥലത്തുണ്ടായിരുന്നില്ല. ഇക്കാര്യത്തിൽ ഡോക്ടർമാർക്ക് ജാഗ്രത കുറവുണ്ടായെന്നും അക്രമം ഉണ്ടായപ്പോൾ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും കാര്യക്ഷമമായി ഇടപെട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആശുപത്രിയുടെ സുരക്ഷയ്ക്കായി വിമുക്ത ഭടന്മാരെ നിയോഗിക്കണമെന്നും റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്.
ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കിയുള്ള ഓര്‍ഡിനന്‍സിന് മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചതിന് ശേഷം ബുധനാഴ്ച മന്ത്രിസഭ പരിഗണിക്കും. ഡോക്ടര്‍മാരെ അക്രമിക്കുന്നവര്‍ക്ക് കനത്ത ശിക്ഷയും പിഴയും ഉറപ്പാക്കുന്നതാണ് ഓര്‍ഡിനന്‍സ്. ആരോഗ്യവകുപ്പ് സെക്രട്ടറിയും ഡയറക്ടറും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും ചര്‍ച്ച ചെയ്ത ശേഷം ഓര്‍ഡിനന്‍സ് വ്യവസ്ഥകളുടെ നിയമപരിശോധനയാണ് നിയമ സെക്രട്ടറി നടത്തിയത്. ഡോക്ടര്‍മാരെ ആക്രമിക്കുന്നത് ജാമ്യമില്ലാകുറ്റമാക്കും.
ഏഴു മുതല്‍ 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2012ലെ നിയമത്തില്‍ ഏതൊക്കെ ചട്ടങ്ങളാണ് ഭേദഗതി വരുത്തേണ്ടതെന്ന വിശദമായ കുറിപ്പും ആരോഗ്യവകുപ്പ് നിയമവകുപ്പിന് കൈമാറിയിരുന്നു. കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദനയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ആരോഗ്യപ്രവര്‍ത്തകരുടെ സംഘനടകള്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യവും മന്ത്രിസഭായോഗം പരിഗണിക്കുമെന്നാണ് സൂചന.
അതേസമയം പ്രതി സന്ദീപിനെ ഇന്ന് കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് പ്രതിയെ കോടതിയിൽ ഹാജരാക്കുന്നത്. അന്വേഷണ സംഘത്തിൻ്റെ അപേക്ഷ പരിഗണിച്ച ശേഷം കസ്റ്റഡി അനുവദിച്ചേക്കും. കനത്ത പൊലീസ് സുരക്ഷയിലായിരിക്കും പ്രതിയെ എത്തിക്കുന്നത്.
പ്രതിഷേധം മുന്നിൽ കണ്ട് കോടതിയിലും പരിസര പ്രദേശങ്ങളിലും കൂടുതൽ പൊലീസിനെ വിന്യസിക്കും. പ്രതിയെ കസ്റ്റഡിയിൽ ലഭിച്ചാൽ ഉടൻ തെളിവെടുപ്പ് നടപടികളിലേക്ക് ക്രൈം ബ്രാഞ്ച് സംഘം നീങ്ങും. പിന്നീട് കൂടുതൽ ചോദ്യം ചെയ്യലിനും വിധേയമാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.