കേരളം
എറണാകുളത്ത് ഇന്നും നാളെയും രോഗികളുടെ എണ്ണം കൂടും; ജാഗ്രത വേണമെന്ന് കലക്ടർ
എറണാകുളത്ത് ഇന്നും നാളെയും രോഗികളുടെ എണ്ണം കൂടുമെന്ന് ജില്ലാ കലക്ടർ എസ് സുഹാസ്. ജനങ്ങൾ ജാഗ്രത പാലിക്കണം. പ്രാദേശിക കണ്ടെയ്ൻമെന്റ് സോണിൽ അടക്കം പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു.ഇന്നലെ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറിമാരുടെ യോഗം ചേർന്നിരുന്നു.
നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന കാര്യം യോഗത്തിൽ ചർച്ച ചെയ്തു. നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന കാര്യം തീരുമാനിച്ചിരുന്നുവെന്നും അത് ഇന്ന് നടപ്പിലാക്കുമെന്നും കലക്ടർ അറിയിച്ചു.ജില്ലയിൽ കൂടുതൽ വാക്‌സിനുകൾ എത്തിക്കുമെന്ന് പറഞ്ഞ കലക്ടർ ആശുപത്രികളിൽ കൂടുതൽ സൗകര്യങ്ങൾ ഉറപ്പുവരുത്തുമെന്നും കൂട്ടിച്ചേർത്തു.
അതേസമയം കനത്ത ആശങ്ക നിലനിൽക്കുന്ന എറണാകുളം ജില്ലയിൽ ഇന്ന് മുതൽ പ്രാദേശിക ലോക്ക് ഡൗൺ. മൂന്ന് പഞ്ചായത്തുകളും, കൊച്ചി നഗരസഭയിലെ അഞ്ച് ഡിവിഷനുകളിലും ഉൾപ്പടെ 113 വാർഡുകളിലാണ് കണ്ടൈയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച് ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനിയന്ത്രിതമായി ഉയർന്നതോടെ വെങ്ങോല, മഴുവന്നൂർ, എടത്തല പഞ്ചായത്തുകളും ഇന്ന് വൈകിട്ട് ആറ് മണി മുതൽ അടച്ചിടും.
അവശ്യസേവനങ്ങൾക്ക് മാത്രമാകും അനുമതി. ഈ മേഖലകളിലെ കൂടുതൽ പേരെ ഇന്ന് മുതൽ കൂട്ട പരിശോധനക്ക് വിധേയരാക്കും. മൊബൈൽ യൂണിറ്റ് ഉൾപ്പടെ എത്തിച്ച് വീടുകളിൽ വെച്ച് തന്നെയാകും പരമാവധി സാമ്പിൾ ശേഖരിക്കുക. എറണാകുളം ജില്ലയിൽ ഇന്ന് കുറഞ്ഞത് 20,000 ഡോസ് വാക്സിൻ ഇന്ന് വിതരണം ചെയ്യാൻ കഴിയുമെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ പ്രതീക്ഷ.