ദേശീയം
കർഷകരുടെ ഡൽഹി ചലോ മാർച്ച് ഇന്ന് ഡൽഹി അതിർത്തിയിൽ; സർവ്വ സന്നാഹമൊരുക്കി പോലീസ്

കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്ക് എതിരായ കർഷക സംഘടനകളുടെ ഡൽഹി ചലോ മാർച്ച് ഇന്ന് ഡൽഹി അതിർത്തിയിൽ എത്തിയേക്കും. കർഷക സംഘടനകളുടെ മാർച്ച് പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഡൽഹി അതിർത്തിയിലും ഹരിയാനയിലും പൊലീസ് ഒരുക്കിയിരിക്കുന്നത്. കർഷകരുടെ പ്രതിഷേധം തണുപ്പിക്കാനുള്ള ശ്രമങ്ങളും ബിജെപി ഊർജിതമാക്കിയിട്ടുണ്ട്. ഡൽഹി കേന്ദ്രീകരിച്ച് കർഷക സംഘടനാ നേതാക്കളുമായി ഉള്ള കേന്ദ്ര സർക്കാരിന്റെ അനൗദ്യോഗിക ചർച്ചകൾ പുരോഗമിക്കുകയാണ്.
ഏതെങ്കിലും വിധത്തിൽ ഡൽഹി ചലോ മാർച്ചിൽ നിന്ന് കർഷകരെ പിന്തിരിപ്പിക്കാൻ ഉള്ള ശ്രമത്തിലാണ് ബിജെപിയും കേന്ദ്ര സർക്കാരും. കർഷകർ ഉന്നയിച്ച മിനിമം താങ്ങുവില ഉൾപ്പടെയുള്ള വിഷയങ്ങളിൽ ഇന്ന് സമവായത്തിൽ എത്താനാണ് കേന്ദ്രത്തിന്റെ നീക്കം. എന്നാൽ അടിച്ചമർത്താൻ ശ്രമിച്ച ഹരിയാന പൊലീസിനെ മറികടന്ന് ഡൽഹി അതിർത്തിയിൽ എങ്കിലും എത്താനാണ് കർഷകർ ശ്രമിക്കുന്നത്.
ഹരിയാനയിലെ 15 ജില്ലകളിലും ഏർപ്പെടുത്തിയ നിരോധനാജ്ഞ ഇതിനോടകം ജനജീവിതത്തെ സാരമായി ബാധിച്ചു. ഡൽഹിയുടെ അതിർത്തികൾ അടച്ചുള്ള ഡൽഹി പൊലീസിന്റെ സുരക്ഷാ ക്രമീകരണം രാജ്യതലസ്ഥാനത്തെ ഗതാഗത കുരുക്ക് രൂക്ഷമാക്കിയിട്ടുണ്ട്. ഹരിയാനയിൽ ഡൽഹി അതിർത്തിയിൽ എത്തുന്നതിനു മുൻപായി കുരുക്ഷേത്ര, സോനിപത്ത് തുടങ്ങിയ ഇടങ്ങളിലും പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുൻപ് രണ്ടാം കർഷക സമരം ഉണ്ടായാൽ ഹിന്ദി ബെൽറ്റിൽ വലിയ തിരിച്ചടിക്ക് വഴിവെക്കുമെന്നാണ് ബിജെപി കണക്കാക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് എതിരെ കടുത്ത ശാരീരിക നടപടികൾ വേണ്ടെന്ന് ഹരിയാന- ഡൽഹി പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!