കേരളം
മാനസയെ കൊലപ്പെടുത്താൻ രഖിലിന് കള്ളത്തോക്ക് വിറ്റ രണ്ടു പേരെ ബിഹാറിൽനിന്നു കൊച്ചിയിൽ എത്തിച്ചു
കോതമംഗലം നെല്ലിക്കുഴിയിൽ ഡെന്റൽ കോളജ് വിദ്യാർഥിനിയെ യുവാവ് വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയ സംഭവത്തിൽ പ്രതിക്കു കള്ളത്തോക്കു വിറ്റവരെ പൊലീസ് കേരളത്തിലെത്തിച്ചു. കോതമംഗലം ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസസിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്ന കണ്ണൂർ നാരത്ത് രണ്ടാം മൈൽ സ്വദേശിനി പി.വി.മാനസ (24) ആണ് മരിച്ചത്.
കണ്ണൂർ മേലൂർ പാലയാട് സ്വദേശിയായ രഖിലാണ് വെടിവച്ചത്. കേരള– ബിഹാർ പൊലീസ് സംഘങ്ങളുടെ സംയുക്ത ഓപ്പറേഷനിൽ ബിഹാറിൽനിന്നു പിടിയിലായ പ്രതികളായ സോനുകുമാർ, മനീഷ് കുമാർ എന്നിവരെ വിമാനമാർഗമാണു കൊച്ചിയിൽ എത്തിച്ചത്. തോക്ക് കൈമാറിയ സോനുകുമാറിനെ മുൻഗറിൽനിന്നും ഇടനിലക്കാരനായ മനീഷ് കുമാറിനെ പട്നയിൽനിന്നുമാണു പിടികൂടിയത്.
പ്രതികളെ പിടിക്കാൻ ബിഹാറിലെത്തിയ കേരള പൊലീസിനെ സഹായിക്കാൻ മുൻഗർ എസ്പി ജഗന്നാഥ റെഡ്ഡി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ‘പഴയ തോക്ക് കിട്ടുമോ’ എന്നു ചോദിച്ചാണ് കേരളത്തിൽനിന്നുള്ള പൊലീസ് സംഘം സോനുകുമാറിനെ ബന്ധപ്പെട്ടത്. ഇരുവരെയും കോവിഡ് പരിശോധന നടത്തിയ ശേഷമാണു കൊച്ചിയിലെത്തിച്ചതെന്നു പൊലീസ് പറഞ്ഞു.
35,000 രൂപയ്ക്കാണ് രഖിലിന് തോക്ക് നൽകിയതെന്ന് പൊലീസിൻറെ ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചിരുന്നു. ബിഹാർ പൊലീസിൻറെ സഹായത്തോടെയാണ് പ്രതികളുടെ അറസ്റ്റ്. ബിഹാറിലുള്ള കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറൻ്റ് വാങ്ങിയാണ് പ്രതികളെ കേരളത്തിൽ എത്തിച്ചത്.