കേരളം
സംസ്ഥാനത്ത് കോവിഡ് സാഹചര്യം ഗുരുതരമാകുന്നു; തീവ്ര രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു
സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തിൽ രോഗം തീവ്രമാകുന്നവരുടെ എണ്ണം കൂടുന്നു. ഒരു ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന ആയിരത്തില്‍ അധികം രോഗികളില്‍ 5 ശതമാനത്തിലേറെപ്പേര്‍ക്ക് തീവ്ര പരിചരണം ആവശ്യമായി വരുന്നുവെന്നാണ് കണക്ക്. സ്ഥിതി ഗുരുതരമാണെന്നും തീവ്രപരിചരണത്തിന് കൂടുതൽ സൗകര്യങ്ങള്‍ വേണമെന്നും ആശുപത്രികൾ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൊവിഡ് ബാധിച്ച് കിടത്തി ചികില്‍സ വേണ്ട 1400 പേരെയെങ്കിലും പ്രതിദിനം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നുണ്ട്. ഇതില്‍ നല്ലൊരു വിഭാഗത്തിലും ന്യുമോണിയയും ജീവിതശൈലി രോഗങ്ങളും ഉണ്ടാകുന്നുണ്ട്. ഇവരില്‍ മൂന്നോ നാലോ ദിവസത്തിനുള്ളില്‍ രോഗം ഗുരുതരമാകും. ഇതോടെ തീവ്ര പരിചരണം ആവശ്യമായി വരും.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ചികില്‍സക്കായി മാറ്റിയ 80 ഐസിയു കിടക്കകളും നിറഞ്ഞു. കൊവിഡ് വിഭാഗത്തിലെ 65 വെന്‍റിലേറ്ററിലും അതി ഗുരുതരാവസ്ഥയില്‍ രോഗികളുണ്ട്. ജനറല്‍ ആശുപത്രിയില്‍ ഐസിയു പോലുമില്ല. സ്വകാര്യ ആശുപത്രികളിലും തീവ്രപരിചരണ വിഭാഗത്തിലെ രോഗികളുടെ എണ്ണം അനുദിനം കൂടുന്നു.
എറണാകുളത്തും കോഴിക്കോടും സ്ഥിതി വ്യത്യസ്തമല്ല. കൂടുതല്‍ കിടക്കകള്‍ കണ്ടെത്തണമെങ്കില്‍ കൊവിഡ് ഇതര ചികില്‍സകള്‍ ഭാഗികമായോ പൂര്‍ണമായോ നിര്‍ത്തിവയ്ക്കേണ്ടി വരും. ശസ്ത്രക്രിയകൾ അടക്കം മാറ്റിവയ്ക്കേണ്ടി വരും. തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട് ജില്ലകളിലാണ് രോഗ ബാധ തീവ്രമാകുന്നവരുടെ എണ്ണം കൂടുതൽ.
നിലവിൽ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ 2714 ഐസിയുകളിൽ 1405 ലും രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ 458 പേർ കൊവിഡ് ബാധിതരും 947 പേർ ഇതരരോഗ ബാധിതരുമാണ്. 1423 വെന്റിലേറ്ററുകളിൽ 162ൽ കൊവിഡ് ബാധിതരെയും 215 ൽ ഇതര രോഗങ്ങളുള്ളവരെയും പ്രവേശിപ്പിച്ചിരിക്കുന്നു.
1046 എണ്ണം ഒഴിഞ്ഞു കിടക്കുന്നു. സ്വകാര്യ ആശുപത്രികളിലെ 6213 ഐസിയുകളിൽ 286 എണ്ണത്തിൽ മാത്രമേ കൊവിഡ് ബാധിതരുള്ളൂ. ഈ മേഖലയിലെ 1579 വെന്റിലേറ്ററുകളിൽ 59 കൊവിഡ് ബാധിതർ ചികിത്സയിലുണ്ട്.