കേരളം
കോവിഡ് കേസുകള്‍ ഉയരുന്നു; രാജ്യത്തെ പുതിയ രോഗികളില്‍ 31 ശതമാനവും കേരളത്തിൽ
സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ കോവിഡ് കേസുകള്‍ ഉയരുന്നു. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുന്നത്. ഈ ജില്ലകള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. സംസ്ഥാനത്താകെ ഇന്നലെ 1465 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി. കോവിഡ് കേസുകള്‍ ചെറുതായി ഉയര്‍ന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക. കിടപ്പ് രോഗികള്‍, വയോജനങ്ങള്‍ എന്നിവരെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. രണ്ടാം ഡോസ് വാക്സിന്‍ എടുക്കാനുള്ളവരും മുന്‍കരുതല്‍ ഡോസ് എടുക്കാനുള്ളവരും അതെടുക്കേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ബന്ധമായും കരുതൽ ഡോസ് എടുക്കണം.
കോവിഡ് കുറഞ്ഞതോടെ പലരും രണ്ടാം ഡോസ് വാക്സിനും കരുതൽ ഡോസും എടുക്കാന്‍ വിമുഖത കാണിക്കുന്നുണ്ട്. രണ്ട് ഡോസ് വാക്സിനും കരുതൽ ഡോസും കൃത്യമായ ഇടവേളകളില്‍ എടുത്താല്‍ മാത്രമേ ഫലം ലഭിക്കൂ. കോവിഡ് മരണം സംഭവിക്കുന്നവരില്‍ വാക്സിനെടുക്കാത്തവരുടെയും അനുബന്ധ രോഗങ്ങളുള്ളവരുടേയും എണ്ണം കൂടുതലായി കാണുന്നു. അനുബന്ധ രോഗങ്ങളുള്ളവര്‍ക്ക് കോവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ഉടന്‍ തന്നെ കോവിഡ് പരിശോധന നടത്തി ചികിത്സ തേടേണ്ടതാണെന്നും മന്ത്രി നിർദേശിച്ചു.
15 മുതല്‍ 17 വയസുവരെയുള്ള 83 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസും 55 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 12 മുതല്‍ 14 വയസുവരെയുള്ള 54 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്സിനും 15 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. വാക്സിന്‍ എടുക്കാത്തവരുടെ കണക്ക് ശേഖരിക്കാനും വാക്സിന്‍ എടുക്കുന്നു എന്നുറപ്പാക്കാനും ഫീല്‍ഡ് വര്‍ക്കര്‍മാരെ ചുമതലപ്പെടുത്തും. പകര്‍ച്ചവ്യാധികള്‍ക്കെതിരേയും പ്രത്യേകിച്ച് നിപ വൈറസിനെതിരേയും പേ വിഷബാധയ്ക്കെതിരേയും ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കേരളത്തിലെ 11 ജില്ലകളിലും കോവിഡ് കേസുകള്‍ വർധിക്കുകയാണെന്നും സർക്കാർ ശക്തമായ ഇടപെടൽ നടത്തണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. പാലക്കാട്, കാസർകോട്, തൃശൂർ ഒഴികെയുള്ള എല്ലാ ജില്ലകളിലും കോവിഡ് കേസുകൾ കൂടുകയാണെന്ന് കേന്ദ്രത്തിന്റെ കത്തിൽ പറയുന്നു. രാജ്യത്തെ പുതിയ കോവിഡ് കേസുകളിൽ 31.14 ശതമാനവും കേരളത്തിലാണ്. കേരളത്തിന്റെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.2 ശതമാനത്തിൽനിന്നും 7.8 ശതമാനമായി ഉയർന്നു. കോവിഡ് കേസുകൾ തടയാൻ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.