കേരളം
സംസ്ഥാനത്ത് 115 പേര്‍ക്ക് കൂടി കൊവിഡ്; 1749 പേർ ചികിത്സയിൽ
സംസ്ഥാനത്ത് ഇന്നലെ 115 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്താകെ ആക്ടീവ് കേസുകൾ 1970 ആയി. ഇന്നലെ രാജ്യത്താകെ സ്ഥിരീകരിച്ചത് 142 കേസുകളായിരുന്നു. ഇതോടെ കേരളത്തിൽ ആക്ടീവ് കേസുകൾ 1749 ആയി ഉയര്‍ന്നു.
രാജ്യത്തെ ആക്ടീവ് കേസുകളിൽ 88.78 ശതമാനം കേസുകളും കേരളത്തിലാണ്. രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അടിയന്തരയോഗം വിളിച്ചു. യോഗം ചേരുക നാളെയാണ്. യോഗം വിലയിരുത്തുക രാജ്യത്തെ കൊവിഡ് സ്ഥിതിഗതികള്‍, മുന്‍കരുതല്‍ നടപടികള്‍ തുടങ്ങിയവയായിരിക്കും.
രാജ്യത്തെ ആകെ ആക്ടീവ് കേസുകളിൽ 89.38 ശതമാനവും നിലവിൽ കേരളത്തിലാണുള്ളത്. പരിശോധന ശക്തമാക്കണം, ആൾക്കൂട്ടത്തിലൂടെ രോഗം പടരാതെ നോക്കണം. ആർടിപിസിആർ, ആന്റിജൻ പരിശോധനകൾ വർദ്ദിപ്പിക്കണം. പോസിറ്റീവ് സാമ്പിളുകൾ ജനിതക ശ്രേണീ പരിശോധന നടത്തണം. രോഗ വിവരങ്ങൾ കേന്ദ്രവുമായി പങ്കുവയ്ക്കണം തുടങ്ങിയ നിർദേശങ്ങളാണ് കേന്ദ്രം നൽകിയത്.
പുതുക്കിയ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാനും, കേന്ദ്ര സംസ്ഥാന സർക്കാറുകൾ സംയുക്തമായി സ്വകാര്യ ആശുപത്രികളെയടക്കം ഭാഗമാക്കി മുൻകരുതൽ നടപടികൾ ശക്തമാക്കാനും കേന്ദ്ര ആരോഗ്യ സെക്രട്ടരി ചീഫ് സെക്രട്ടറിമാർക്കയച്ച കത്തിൽ പറയുന്നു.
രാജ്യത്താദ്യമായി കോവിഡിന്റെ ജെഎൻ.1 വകഭേദം കഴിഞ്ഞ ദിവസം കേരളത്തിലാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ചകളിലായി കേരളത്തിൽ കാര്യമായി കൊവിഡ് കേസുകൾ ഉയരുന്നുമുണ്ട്. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ടാണ് കത്തിൽ ജാഗ്രതാ നിർദേശങ്ങൾ നൽകിയിരിക്കുന്നത്. നിലവിൽ രാജ്യത്തെ ആക്ടീവ് കേസുകളിൽ 90 ശതമാനത്തോളം കേസുകളും കേരളത്തിലാണ്. അതേസമയം രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് പരിശോധന നടത്തുന്ന സംസ്ഥാനവും കേരളമാണ്. ഭയപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ല, മുൻകരുതലെടുത്ത് ജാഗ്രതയോടെ നമുക്ക് ഈ സാഹചര്യവും മറികടക്കാനാകും.