കേരളം
തിരുവനന്തപുരം കിംസിൽ ചികിത്സാ പിഴവിനെ തുടർന്ന് 13 വയസ്സുള്ള പെൺകുട്ടി മരണപ്പെട്ടതായി പരാതി
തിരുവനന്തപുരം കിംസിൽ ചികിത്സാ പിഴവിനെ തുടർന്ന് 13 വയസ്സുള്ള കുട്ടി മരണമടഞ്ഞതായി പരാതിയുമായി ബന്ധുക്കൾ. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിനിയും നെല്ലിമൂട് സെന്റ്. ക്രിസോസ്‌റ്റംസ് കോൺവെന്റിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുമായ അനീന എ.എസ് ആണ് കിംസ് ആശുപത്രിയിലെ ചികിത്സക്കിടെ മരണപ്പെട്ടത്. നട്ടെല്ലിനു പിറകിലെ ശസ്ത്രക്രിയയുടെ ഭാഗമായി ആണ് കിംസിൽ അഡ്മിറ്റ് ചെയ്‍തത്, അതിനെ തുടർന്നുണ്ടായ ചികിത്സാപിഴവിൽ ആണ് മരണം എന്നാണു കുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. ആശുപത്രി അധികൃതർ വ്യക്തമായ മറുപടി നൽകുന്നില്ലെന്നും ശസ്ത്രക്രിയക്ക് ആവശ്യമായ കൺസേൺ ലെറ്റർ ഒപ്പിട്ട് നൽകിയിട്ടുണ്ടെന്നും അതിനാൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ ഇല്ലെന്നും ആണ് ആശുപത്രി അധികൃതർ നൽകുന്ന മറുപടി എന്നാണ് ബന്ധുക്കൾ പറയുന്നത്.
അതേസമയം ബന്ധുക്കൾ കാഞ്ഞിരംകുളം പോലീസ് സ്റ്റേഷനിലും മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലും പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുള്ളതായി അറിയിച്ചു. ശസ്ത്രക്രിയക്കിടയിൽ ഉണ്ടായ കാർഡിയാക് അറസ്റ്റ് ആയിരിക്കാം മരണകാരണം എന്നും പറയുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാൽ അതിനനുസരിച്ചുള്ള നടപടികൾ ഉണ്ടാകും എന്നും പോലീസ്. തിരുവനന്തപുരം സബ്.കളക്ടർ ഉൾപ്പടെയുള്ളവർ ഇപ്പോൾ മെഡിക്കൽ കോളേജിൽ എത്തിയിട്ടുണ്ട്.