Kerala
ടിക്കറ്റ് ചാർജിൽ കൃത്യതയില്ല, ശബരിമല കെഎസ്ആർടിസി സ്പെഷ്യൽ സർവീസുകൾക്കെതിരെ വ്യാപക പരാതി


ശബരിമല തീർത്ഥാടനത്തിനുള്ള കെഎസ്ആർടിസിയുടെ സ്പെഷ്യൽ സർവീസുകൾക്കെതിരെ വ്യാപക പരാതി. അമിത നിരക്കിന് പുറമെ ടിക്കറ്റ് ചാർജിൽ കൃത്യതയില്ലെന്നുമാണ് തീർത്ഥാടകരുടെ ആരോപണം. എന്നാൽ നിരക്ക് വർധനയെന്നത് നുണ പ്രചരണമെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം.
ശബരിമല സ്പെഷ്യൽ സർവീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചർ ബസിൽ 16 തീയതി വൈകീട്ട് ഏഴ് മണിക്ക് ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് യാത്ര ചെയ്ത തീർത്ഥാടകനിൽ നിന്നും ടിക്കറ്റ് നിരക്ക് 130 രൂപയും സെസ് 11 രൂപയും ചേർത്ത് ആകെ 141 രൂപയാണ് ഈടാക്കിയത്. അതേ തീർത്ഥാടകൻ തൊട്ടടുത്ത ദിവസമായ 17 ന് രാവിലെ എഴ് മണിക്ക് ഫാസ്റ്റ് പമ്പയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് യാത്ര ചെയ്തപ്പോൾ ടിക്കറ്റ് നിരക്കും സെസും ചേർത്ത് ആകെ ഈടാക്കിയത് 180 രൂപ. ഒരേ റൂട്ടിൽ രണ്ട് സ്പെഷ്യൽ സർവീസുകളുടെ ടിക്കറ്റ് നിരക്കിലെ വ്യത്യാസം 39 രൂപയാണ്. ഒരു റൂട്ടിലെ മാത്രം അവസ്ഥയല്ലിത്. പമ്പയിൽ നിന്നുള്ള പല ദീർഘ ദൂര സർവീസുകളിലും ടിക്കറ്റ് നിരക്കിൽ ഏകീകൃത സ്വഭാവമില്ല. സ്പെഷ്യൽ സർവീസിന്റെ പേരിൽ കെഎസ്ആർടിസി അമിത നിരക്ക് ഈടാക്കി തീർത്ഥാടകരെ ബുദ്ധിമുട്ടിക്കുന്നെന്ന പരാതികൾക്കിടയിലാണ് ഇത്തരം വ്യകതയില്ലാത്ത നടപടികളും ഉയരുന്നത്. നിലയ്ക്കൽ-പമ്പ ചെയ്ൻ സർവീസിലും അമിത നിരക്കാണെന്ന് ആരോപിച്ച് വിവിധ സംഘടനകൾ പ്രതിഷേധത്തിലാണ്.
ഇതിന് പുറമെ തിരുവനന്തപുരം, കൊട്ടാരക്കര പന്തളം എരുമേലി ഡിപ്പോകളിൽ നിന്ന് സീസൺ അല്ലാത്ത സമയത്തും സ്ഥിരമായി സർവീസ് നടത്തിയിരുന്ന പമ്പ ബസുകളും തീർത്ഥാടനം തുടങ്ങിയതോടെ സ്പെഷ്യൽ സർവീസുകളാക്കി. ഇതോടെ ളാഹ പുതുക്കട അട്ടത്തോട് നിലയ്ക്കൽ തുടങ്ങിയ ഇടങ്ങളിൽ താമസിക്കുന്നവരും പ്രതിസന്ധിയിലാണ്.
അതിനിടെ, അയ്യപ്പഭക്തരെ കൊള്ളയടിക്കുന്നുവെന്ന ആക്ഷേപങ്ങള്‍ക്ക് വിശദീകരണവുമായി കെഎസ്ആര്‍ടിസി രംഗത്ത്. നിലക്കല്‍ പമ്പ ചെയിന്‍ സര്‍വ്വീസുകള്‍ക്ക് സാധാരണ നിരക്കിന്‍റെ ഇരട്ടിയോളം ഈടാക്കുന്നുവെന്നാണ് ഉയരുന്ന ആക്ഷേപം.എന്നാല്‍ മതവ്യത്യാസമില്ലാതെ പതിറ്റാണ്ടുകളായി 53 ഉത്സവ സീസണുകൾക്ക് ഓപ്പറേറ്റ് ചെയ്യുന്ന സ്പെഷ്യൽ സർവീസ് ബസ്സുകളിൽ 30% അധിക നിരക്ക് അനുവദിച്ചിട്ടുണ്ടന്നാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം.