കേരളം
തിരുവനന്തപുരത്തെ ലോകോത്തരമാക്കാൻ കേന്ദ്രപദ്ധതി; 2047ഓടെ പദ്ധതികൾ നടപ്പാക്കും
നിർമ്മാണം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്ന വിഴിഞ്ഞം തുറമുഖത്തെ 2047ഓടെ ലോകോത്തര തുറമുഖമാക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സർക്കാർ. സിംഗപ്പൂർ, കൊളംബോ തുടങ്ങിയ ആഗോള ട്രാൻസ്ഷിപ്പ്‌മെന്റ് തുറമുഖങ്ങളെ വെല്ലുന്ന വിധത്തിൽ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളടക്കം സജ്ജമാക്കും.’അമൃത്കാൽ 2047′ വിഷന്റെ ഭാഗമായി ഘട്ടംഘട്ടമായാണ് വികസിപ്പിക്കുക. 2025നകം മാസ്റ്റർ പ്ളാനും 2026നകം സാങ്കേതിക, സാമ്പത്തിക സാദ്ധ്യതാ റിപ്പോർട്ടുകളും തയ്യാറാക്കും. മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ഏജൻസിയെ നിയോഗിക്കും. കേന്ദ്ര തുറമുഖ, ഷിപ്പിംഗ് മന്ത്രാലയത്തിന്റെ മാരിടൈം അമൃത്കാൽ വിഷനിൽ ഇതുസംബന്ധിച്ച മാർഗ്ഗനിർദ്ദേശം ഉൾപ്പെടുത്തി.
കടലിന് 20 മീറ്റർ പ്രകൃതിദത്ത ആഴമുള്ളതും അന്താരാഷ്ട്ര കപ്പൽപ്പാതയിൽനിന്ന് 10 നോട്ടിക്കൽ മൈൽ (18 കിലോമീറ്റർ) മാത്രം അകലമുള്ളതും വിഴിഞ്ഞം തുറമുഖത്തിന്റെ വികസനത്തിന് അനുകൂല ഘടകമാണെന്ന് അമൃത്കാൽ വിഷൻ റിപ്പോർട്ടിൽ പറയുന്നു. അന്താരാഷ്ട്ര മാനദണ്ഡപ്രകാരം മണിക്കൂറിൽ 200 വീതം കണ്ടെയ്നറുകൾ കയറ്റാനും ഇറക്കാനും സാധിക്കുന്നവിധം ഓരോ കപ്പലിനുമായി ആറ് ക്രെയിനുകൾ സജ്ജമാക്കും. കപ്പലുകളിൽനിന്ന് കണ്ടെയ്‌നറുകൾ വേഗത്തിൽ ഇറക്കാനും കയറ്റാനും ഇതിലൂടെ കഴിയും. തുറമുഖത്തിന്റെ ഒന്നാംഘട്ടം 2024 മേയിൽ പ്രവർത്തന സജ്ജമാക്കാൻ ലക്ഷ്യമിട്ട് പണികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
ഇതിനായി സാമ്പത്തിക പ്ലാൻ അടക്കം തയ്യാറാക്കും.വിഴിഞ്ഞം തുറമുഖത്തിന്റെ അതിർത്തി പ്രദേശം നിർണയിക്കൽ, ഭൂമിയുടെ ലഭ്യത, കൂടുതൽ ആഴം ആവശ്യമുണ്ടെങ്കിൽ ഡ്രഡ്ജിംഗ് നടത്തൽ, സാമ്പത്തിക പ്ലാൻ ഉൾപ്പെടെ മാസ്റ്റർ പ്ലാനിലുണ്ടാകും2.2028ഓടെ കോസ്റ്റൽ സോൺ റെഗുലേഷൻ അനുമതി അടക്കം നേടും. കൂടുതൽ ഭൂമി ആവശ്യമുണ്ടെങ്കിൽ ഏറ്റെടുക്കും. നിലവിലെ വിശദ പദ്ധതിരേഖ പുനഃപരിശോധിക്കുകയോ പുതിയത് തയ്യാറാക്കുകയോ ചെയ്യും. 2047ൽ പ്രതീക്ഷിക്കുന്ന കപ്പലുകളുടെ എണ്ണമടക്കം ഉൾപ്പെടുത്തിയാകണം
വിവിധ മേഖലകളിൽ രാജ്യത്തിനു വളർച്ച നേടാൻ നിശ്ചയിച്ചിരിക്കുന്ന 2023- 2047 കാലഘട്ടമാണ് അമൃത്കാലം (സുവർണ കാലഘട്ടം). സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന 2047ൽ രാജ്യത്തിന് വിവിധ രംഗങ്ങളിൽ വളർച്ചയുണ്ടാക്കുകയാണ് ലക്ഷ്യം. 75ാം സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ ആശയം മുന്നോട്ടുവച്ചത്.