കേരളം
ഇനി ഡെപ്പോസിറ്റ് മെഷീനിൽ നിന്ന് പണം പിൻവലിക്കാനാകില്ല; പുതിയ നടപടിയുമായി എസ്ബിഐ
എസ്ബിഐ എടിഎമ്മുകളിലെ ഡെപ്പോസിറ്റ് മെഷീനില്‍നിന്ന് ഇനി പണം പിന്‍വലിക്കാനാവില്ല. തട്ടിപ്പുകൾ വ്യാപകമാതിനെ തുടർന്നാണ് പണം പിൻവലിക്കുന്നത് എസ്ബിഐ മരവിപ്പിച്ചത്. തട്ടിപ്പിന്റെ കാരണം കണ്ടെത്തി പരിഹാരം കാണാനും ബാങ്ക് ശ്രമം തുടങ്ങി.
എസ്ബിഐയുടെ നിരവധി എടിഎമ്മുകളിലാണ് ഓട്ടമേറ്റഡ് ഡെപ്പോസിറ്റ് ആൻഡ് വിഡ്രോവൽ മെഷീൻ (എഡിഡബ്ല്യുഎം) സ്ഥാപിച്ചിട്ടുള്ളത്. ഇതിലൂടെ പണം നിക്ഷേപിക്കാനും പിൻവലിക്കാനും സാധിക്കും. ഇതുവഴി നിരവധി തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.
തട്ടിപ്പിന്റെ കാരണം കണ്ടെത്താൻ ബാങ്കിന്റെ ഐടി വിഭാഗം ശ്രമം ആരംഭിച്ചിട്ടുണ്ട്. അതുവരെ എഡിഡബ്ല്യുഎം മെഷീനുകളിൽനിന്നു പണം പിൻവലിക്കാൻ സാധിക്കില്ല. എന്നാൽ ഡെപ്പോസിറ്റ് ചെയ്യുന്നതിനു തടസ്സമില്ലെന്നു ബാങ്ക് അറിയിച്ചു. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം മാത്രമേ ഇനി ഇത്തരം മെഷീനുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ അനുമതി നല്‍കൂ.
ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ പ്രധാന ഓഫീസില്‍ നിന്ന് ബ്രാഞ്ചുകളിലേക്ക് അയച്ചിട്ടുണ്ട്. ഈ സര്‍ക്കുലര്‍ ബ്രാഞ്ചുകളില്‍ വൈകാതെ എത്തും. കേന്ദ്രീകൃത സൗകര്യമായതിനാല്‍ തീരുമാനം വന്ന പശ്ചാത്തലത്തില്‍ തന്നെ എടിഎം ഡെപ്പോസിറ്റ് മെഷീനില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള അവസരം ഇല്ലാതായി.
തട്ടിപ്പ് എങ്ങനെയാണ് നടക്കുന്നത് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് എസ്ബിഐ. ഈ വെല്ലുവിളി പരിഹരിക്കാനാണ് ആദ്യ പരിഗണന. അതിന് ശേഷമേ തുടര്‍ തീരുമാനങ്ങളുണ്ടാകൂ. പല ഇടങ്ങളിലും എടിഎം ഡെപ്പോസിറ്റ് മെഷീനില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള ഒപ്ഷന്‍ വളരെ ആശ്വാസമായിരുന്നു.
ചില എടിഎം കൗണ്ടറുകളില്‍ പണം ഇല്ലെങ്കിലും ഇത്തരം കൗണ്ടറുകളില്‍ എപ്പോഴും പണം ലഭ്യമായിരുന്നു. ഈ സൗകര്യമാണ് പുതിയ ഉത്തരവോടെ താല്‍ക്കാലികമാണെങ്കിലും റദ്ദാക്കപ്പെട്ടിരിക്കുന്നത്.