കേരളം
പണവും സ്വാധീനവുമുണ്ടെങ്കില്‍ എന്തും നേടാം; പോരാട്ടം തുടരും: സിസ്റ്റര്‍ അനുപമ
കന്യാസ്ത്രീ പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റ വിമുക്തനാക്കിയ വിധിക്കെതിരെ അപ്പീല്‍ പോവുമെന്ന് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. വിധിക്ക് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു പരാതിക്കാരിക്ക് പിന്തുണ പ്രഖ്യാപിച്ച് പരസ്യ പ്രതിഷേധം ഉള്‍പ്പെടെ സംഘടപിച്ച സിസ്റ്റര്‍ അനുപമ ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകള്‍. പരാതിക്കാരി ഒഴികെയുള്ള കന്യാസ്ത്രീകളാണ് മാധ്യമങ്ങളെ കണ്ടത്.
നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും വിശ്വസിക്കാനാവാത്ത വിധിയാണ് കോടതിയുടെ ഭാഗത്ത് നിന്നു ഉണ്ടായതെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.
കണ്ണൂകള്‍ നിറഞ്ഞും വിതുമ്പിക്കൊണ്ടുമായിരുന്നു സിസ്റ്റര്‍ മാധ്യമങ്ങളെ കണ്ടത്.’മൊഴികള്‍ അനുകൂലമായിരുന്നു എന്നാല്‍ എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. നീതിക്ക് വേണ്ടി അപ്പീല്‍ പോകും, പണവും സ്വാധീനവും ഉണ്ടെങ്കില്‍ എന്തും നേടാവുന്ന കാലമാണ്. അട്ടിമറിയുണ്ടായതായി സംശയിക്കുന്നു. ഞങ്ങളുടെ സിസ്റ്റര്‍ക്ക് നീതി കിട്ടുന്നത് വരെ, മരിക്കേണ്ടിവന്നാലും പോരാടുമെന്നും കന്യാസ്ത്രീകള്‍ പ്രതികരിച്ചു. സഭയുടെ ഭാഗത്ത് നിന്നും പ്രതികാര നടപടികള്‍ ഉള്‍പ്പെടെ ഉണ്ടായാലും ഭയമില്ല’ എന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി. കൂടെ നിന്നവര്‍ക്ക് നന്ദിയുണ്ടെന്നും കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ പ്രതികരിച്ചു.കന്യാസ്ത്രീയെ ബലാത്സംഘം ചെയ്ത കേസില്‍ ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ട കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി അംഗീകരിക്കാനാവില്ലെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് പി ഹരിശങ്കര്‍.
അപ്പീല്‍ പോകാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബലാത്സംഗത്തിനിരയായ ആളുടെ മാനസികാവസ്ഥ പരിഗണിക്കാതെ വന്ന വിധിയാണിത്. ബിഷപ്പിന് ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.ഈ കേസ് ഇന്ത്യന്‍ നിയമ ചരിത്രത്തില്‍ തന്നെ അത്ഭുതമായിരിക്കും. ചൂഷണം അനുഭവിച്ചവര്‍ അജീവനാന്തം നിശബ്ദത പാലിക്കണമെന്നാണോ കോടതി വിധി നല്‍കുന്ന സന്ദേശമെന്നും മുന്‍ കോട്ടയം എസ്പിയായിരുന്നു ഹരിശങ്കര്‍ ചോദിച്ചു. വളരെ അസാധാരണമായ വിധിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.