കേരളം
ഡിജിപി പദവി വേണം; അര്‍ഹതപ്പെട്ട അംഗീകാരം നൽകണമെന്ന ആവശ്യവുമായി ബി സന്ധ്യ
അര്‍ഹതപ്പെട്ട ഡിജിപി പദവി നല്‍കണമെന്ന് ഫയര്‍ഫോഴ്സ് മേധാവി ഡോ. ബി സന്ധ്യ. ആവശ്യമുന്നയിച്ച് സന്ധ്യ സർക്കാറിന് കത്തുനൽകി. ലോക്നാഥ് ബെഹ്റ വിരമിച്ച ഒഴിവില്‍ തനിക്ക് അര്‍ഹതപ്പെട്ട ഡി ജി പി പദവി അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം.
സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയെ തെരഞ്ഞെടുക്കാനായി യു പി എസ് സിയുടെ ചുരുക്കപ്പട്ടികയില്‍ നിലവിലെ പൊലീസ് മേധാവി അനിൽ കാന്തിന് പുറമേ വിജിലന്‍സ് ഡയറക്ടര്‍ സുദേഷ് കുമാറും സന്ധ്യയുമാണുണ്ടായിരുന്നത്. അനിൽ കാന്തിനെക്കാള്‍ സീനിയോറിറ്റിയില്‍ മുന്നിലാണ് സന്ധ്യ. എ ഡി ജി പി ആയിരുന്ന അനിൽകാന്തിനെ ഡി ജി പി ഗ്രേഡ് നൽകിയാണ് നിയമിച്ചത്.
1988 ബാച്ചുകാരനാണ് അനിൽകാന്ത്. പട്ടികവിഭാഗത്തില്‍ നിന്നുള്ള കേരളത്തിലെ ആദ്യ ഡി.ജി.പിയാണ് അനില്‍കാന്ത്.നിലവില്‍ റോഡ് സുരക്ഷാ കമീഷണറായിരുന്ന അനിൽകാന്തിനെ എ.ഡി.ജി.പിയിൽ നിന്ന് ഡി.ജി.പി ഗ്രേഡ് നൽകിയാണ് നിയമിച്ചത്. അടുത്ത ജനുവരിയിൽ വിരമിക്കുന്ന അദ്ദേഹത്തിന്റെ റ നിയമന കാലാവധി ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. അപ്രതീക്ഷിതമായിരുന്നു അനിൽകാന്തിന്റെ നിയമനം.
കേന്ദ്രം അംഗീകരിച്ച മൂന്നംഗ പട്ടികയില്‍ അനില്കാന്തായിരുന്നു ഏറ്റവും ജൂനിയര്‍. ഡി.ജി.പി റാങ്കുമുണ്ടായിരുന്നില്ല. മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി അനിൽകാന്തിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു. ഒന്നാം പിണറായി സര്‍ക്കാറില്‍ പ്രധാന പദവികള്‍ വഹിച്ചതും നിലവിലെ പൊലീസ് സംവിധാനവും സര്‍ക്കാറുമായും ഒത്തുപോകുന്നതുമാണ് അനില്‍കാന്തിന് അനുഗ്രഹമായത്. സി.പി.എമ്മിനും അദ്ദേഹത്തോട് താൽപര്യമുണ്ടായിരുന്നു.ഏഴ്മാസത്തെ സർവിസാണ് അനിൽകാന്തിന് ശേഷിക്കുന്നത്.