കേരളം
മൂന്നിരട്ടി തുക ക്വോട്ട് ചെയ്യുന്നവർക്ക് കരാർ നൽകുന്നത് കേരളത്തിൽ മാത്രമേ കാണാൻകഴിയൂ- സുപ്രീം കോടതി
മൂന്നിരട്ടി തുക ക്വോട്ട് ചെയ്യുന്നവർക്ക് കരാർ നൽകുന്നത് കേരളത്തിൽ മാത്രമേ കാണാൻകഴിയൂവെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. കണ്ണൂര്‍ കോടതി സമുച്ചയത്തിന്റെ നിര്‍മാണ കരാർ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് നൽകിയതിനെതിരായ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. എന്നാൽ, ഈ നിലപാട് സൊസൈറ്റി തള്ളി. സംസ്ഥാന സർക്കാരിന് 82 ശതമാനം ഓഹരി പങ്കാളിത്തമുള്ള സൊസൈറ്റിയാണ് തങ്ങളുടേതെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി സുപ്രീം കോടതിയെ അറിയിച്ചു.
കണ്ണൂര്‍ കോടതി സമുച്ചയത്തിന്റെ നിര്‍മാണം ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് കൈമാറിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ നിർമാൺ കൺസ്ട്രക്ഷൻസ് ഉടമ മുഹമ്മദ് അലിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. തങ്ങൾ ക്വോട്ട് ചെയ്ത തുകയെക്കാളും ഒരു കോടി 65 ലക്ഷം രൂപ അധികം തുക ക്വോട്ട് ചെയ്ത ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് കരാര്‍ നൽകുകയായിരുന്നുവെന്ന് നിർമാൺ കൺസ്ട്രക്ഷൻസിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദാവെയും അഭിഭാഷകൻ ഹാരിസ് ബീരാനും ചൂണ്ടിക്കാട്ടി. തുടർന്നാണ് മൂന്നിരട്ടി തുക ക്വോട്ട് ചെയ്യുന്നവർക്ക് കരാർ നൽകുന്നത് കേരളത്തിൽ മാത്രമേ കാണാൻകഴിയൂ എന്ന് സുപ്രീം കോടതിയുടെ നിരീക്ഷിച്ചത്.
എന്നാൽ, സാധാരണ സൊസൈറ്റി പോലെയല്ല തങ്ങളെന്നാണ് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ അഭിഭാഷകർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയത്. 82 ശതമാനം ഓഹരി സർക്കാരിന്റേത്താണ്. മൂന്ന് ഇരട്ടിയിൽ അധികം തുടകയാണ് ക്വോട്ട് ചെയ്തതെന്ന നിലപാടും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി തള്ളി. സീനിയർ അഭിഭാഷകൻ നീരജ് കിഷൻ കൗൾ, അഭിഭാഷകരായ എം.എഫ് ഫിലിപ്പ്, എസ്. ശ്യാം കുമാർ എന്നിവരാണ് സൊസൈറ്റിക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്.