കേരളം
കൊവിഡ് രണ്ടാം തരംഗം; സർക്കാരിന് പതിനഞ്ചിന നിർദ്ദേശങ്ങളുമായി മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടന
കൊവിഡ് രണ്ടാം തരംഗത്തിൽ സർക്കാരിന് പതിനഞ്ചിന നിർദ്ദേശങ്ങളുമായി മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടന. കേരളം ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ തിരുവനന്തപുരം യൂണിറ്റ് കേരളത്തിൽ കൊവിഡ് രണ്ടാം തരംഗം നേരിടാൻ ഉള്ള നിർദ്ദേശങ്ങൾ നൽകാൻ വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു. സമിതിയുടെ നിർദ്ദേശങ്ങൾ സംഘടന മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും കൈമാറി .
പ്രധാന നിർദ്ദേശങ്ങളിൽ ഒന്ന് മെഡിക്കൽ കോളേജുകളിൽ തീവ്രത കുറഞ്ഞ കൊവിഡ് കേസുകൾ ചികിത്സിക്കാതെ അത്യാസന്നരും ഓക്സിജൻ / വെന്റിലേറ്റർ ആവശ്യമായ രോഗികളെ മാത്രം അഡ്മിറ്റ് ചെയ്യുക എന്നുള്ളതാണ്. ഒ പി യിലേക്കുമുള്ള സാധാരണ രോഗങ്ങൾക്കുള്ള ചികിത്സകൾ പൂർണമായും ഓൺലൈൻ ആയോ, ചെറിയ ആശുപത്രികൾ മുഖേനയോ ആകുക എന്നുള്ളതും ഇതിൽ ആവശ്യപെടുന്നു.
ടെർഷ്യറി ലെവൽ കെയർ കൊടുക്കേണ്ട മെഡിക്കൽ കോളേജ് ഡോക്ടർമാരെ സെക്കണ്ടറി / പ്രൈമറി കെയർ സെന്റർ കളിലേക്ക് വിന്യസിക്കരുത് എന്നും ആവശ്യപ്പെട്ടിട്ടുണ്ട് കൊവിഡ് ചികിത്സ സംബന്ധിച്ചുള്ള ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നതിനായി മെഡിക്കൽ കോളേജിൽ COVID വാർ റൂം തുടങ്ങുകയും ICU bed, ഓക്സിജൻ ബെഡ് എന്നിവയെ പറ്റിയുള്ള വിവരങ്ങൾ തത്സമയം മനസ്സിലാക്കി ചികിത്സാ സംവിധാനങ്ങളെ ഏകോപിപ്പിക്കേണ്ടതാണ്.
മെഡിക്കൽ കോളേജിൽ ആവശ്യത്തിനുള്ള High Flow നേസൽ ഓക്സിജനും വെന്റിലേറ്ററുകളും പുതിയതായി ലഭ്യമാക്കണം എന്നും അഭ്യർത്ഥിച്ചിട്ടുണ്ട് . ഇതുവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാത്രം 200ഇൽ പരം ഡോക്ടർമാർക്ക് കൊവിഡ് ബാധിക്കുകയുണ്ടായി. മെഡിക്കൽ കോളേജിലെ ആരോഗ്യപ്രവർത്തകർക് ആവശ്യം വന്നാൽ ICU ഉൾപ്പെടെ ഉള്ള പ്രത്യേക സൗകര്യങ്ങൾ ഒരുക്കണമെന്നും കൊവിഡ് ബാധിച്ചു സ്ഥിരമായ വൈകല്യങ്ങൾ സംഭവിക്കുന്ന സ്റ്റാഫുകൾക്ക് കൊവിഡ് പ്രത്യേക ഡിസബിലിറ്റി ഇൻഷുറൻസ് നടപ്പിലാക്കണം എന്നും ആവശ്യപ്പെട്ടു.
വൃക്ക സംബന്ധമായ രോഗങ്ങൾ ഉള്ളവരിൽ കൊവിഡ് മരണനിരക്ക് വളരെ കൂടുതലാണ് . ഇത് കുറക്കാൻ കൊവിഡ് രോഗികൾക്കുള്ള ഡയാലിസിസ് സംവിധാനങ്ങൾ വർധിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. മെഡിക്കൽ/ പിജി വിദ്യാർത്ഥികളുടെ പരീക്ഷകൾ വൈകിക്കരുതെന്നും, കോൺട്രാക്ട് പ്രകാരത്തിൽ അടിയന്തരമായി റസിഡന്റ് ഡോക്ടർമാരെയും, നേഴ്സുമാരെയും, ഗ്രേഡ് 1 ഗ്രേഡ് 2 അറ്റൻഡർമാരെയും ക്ലീനിങ് സ്റ്റാഫിനെയും, മെഡിക്കൽ സോഷ്യൽ വർക്കർമാരെയും നിയമിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഓൺലൈൻ പഠനത്തിന് മെഡിക്കൽ കോളേജിലെ എല്ലാ വിഭാഗങ്ങളെയും അതിവേഗ ഇന്റർനെറ്റ് വഴി ബന്ധിപ്പിക്കണം എന്നും കൊവിഡ് റിസേർച്ചിനു വേണ്ടി പ്രത്യേക പരിഗണ കൊടുക്കണമെന്നും കേരളത്തിൽ കൊവിഡിന്റെ അതിവ്യാപനം സംഭവിച്ചുകൊണ്ടിരിക്കുന്നതിനാൽ കഴിയുമെങ്കിൽ കുറഞ്ഞത് രണ്ടാഴ്ചത്തേക്കെങ്കിലും ലോക്ക്ഡൗൺ പരിഗണിക്കുന്നത് നന്നായിരിക്കും എന്നും സംഘടന നിർദ്ദേശിച്ചു.