കേരളം
നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 74.06 ശതമാനം പോളിംഗ്
നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 74.06 ശതമാനം പോളിംഗ് നടന്നുവെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. 140 മണ്ഡലങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നാണ് പുതിയ പോളിംഗ് ശതമാനം പുറത്തിറക്കിയത്. പോസ്റ്റല്‍ ബാലറ്റ് വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത് കുന്ദമംഗലത്താണ് 81.52 ശതമാനം.
തിരുവനന്തപുരത്താണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്. 61.85 ശതമാനം. അതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് വീണ്ടും കത്ത് നല്‍കി. പോസ്റ്റല്‍ ബാലറ്റുകളുടെ വിതരണത്തിലും ശേഖരണത്തിലും സൂക്ഷിക്കുന്ന കാര്യത്തിലും വലിയ വീഴ്ചകള്‍ സംഭവിച്ചുവെന്ന് ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍, ഇവയുടെ വിശദ വിരങ്ങള്‍ പുറത്തുവിടണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
നേരത്തെ 74.04 എന്ന കണക്കായിരുന്നു പുറത്തുവന്നത്. ഇതോടെ ഇടത് വലത് മുന്നണികളുടെ നെഞ്ചിടിപ്പ് കൂടിയിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് കോഴിക്കോട് ജില്ലയിലെ കുന്ദമംഗലത്താണ് (81.52). തിരുവനന്തപുരത്താണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്. ഇവിടുത്തെ പോളിംഗ് ശതമാനം 61.85 ആണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിച്ച ധര്‍മ്മടം, എംകെ മുനീര്‍ മത്സരിച്ച കൊടുവള്ളി ഉള്‍പ്പെടെയുള്ള എട്ട് മണ്ഡലങ്ങളില്‍ 80ന് മുകളില്‍ പോളിങ് ശതമാനം രേഖപ്പെടുത്തിയിട്ടുണ്ട്. 19 മണ്ഡലങ്ങളില്‍ പോളിങ് 70 ശതമാനത്തില്‍ കുറവാണ്. പികെ കുഞ്ഞാലിക്കുട്ടി മത്സരിച്ച വേങ്ങര, പത്മജ വേണുഗോപാല്‍ മത്സരിച്ച തൃശൂര്‍, ഗുരുവായൂര്‍ മണ്ഡലം എന്നിവ ഇക്കൂട്ടത്തില്‍ പെടുന്നു.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 77.35 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്.