കേരളം
നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ട് ചെയ്യാൻ അറിയേണ്ടതെല്ലാം…
കൊവിഡ് കാലത്ത് നടക്കുന്ന വോട്ടെടുപ്പിന് പ്രത്യേകതകൾ ഏറെയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്ത് പോയതുപോലെയല്ല കാര്യങ്ങൾ. അറിയേണ്ടതെന്തൊക്കെയെന്ന് നോക്കാം..കൊവിഡിനെത്തുടർന്ന് 40,771 പോളിങ് സ്റ്റേഷനുകളാണ് ഇത്തവണ സജ്ജമാക്കിയിരിക്കുന്നത്. മുൻപൊരു നിയമസഭാ തെരഞ്ഞെടുപ്പിലും ഇല്ലാത്ത വിധത്തിലുള്ള ക്രമീകരണങ്ങളും ഇത്തവണ പോളിങ് സ്റ്റേഷനിൽ വോട്ടർമാരെ കാത്തിരിക്കുന്നുണ്ട്. വോട്ടു ചെയ്യാൻ പോകുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?
വോട്ടർ പട്ടികയിൽ പേരുണ്ടാകണം
വോട്ടർ പട്ടികയിൽ പേരുള്ളവർക്കു മാത്രമാണ് വോട്ടു ചെയ്യാനാവുക. മുൻ തെരഞ്ഞെടുപ്പുകളിൽ വോട്ടു ചെയ്തവരുടെ പേര് ഇത്തവണയും ഉണ്ടാകണമെന്ന് നിർബന്ധമില്ല. അതിനാൽ www.voterportal.eci.gov.in, www.ceo.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ വോട്ടർ തിരിച്ചറിയൽ കാർഡ് നമ്പർ ഉപയോഗിച്ചു തിരഞ്ഞാൽ പട്ടികയിൽ പേരുണ്ടോയെന്ന് ഉറപ്പു വരുത്താം. വോട്ടർ ഹെൽപ്‌ലൈൻ എന്ന ആപ്പിലും പരിശോധിക്കാം. മൊബൈൽ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പോളിങ് ബൂത്തിൽ അനുവദിക്കില്ല.
എവിടെ വോട്ടുചെയ്യാം?
വോട്ടു ചെയ്യാനുള്ള പോളിങ് സ്റ്റേഷന്‍ കണ്ടെത്താനും മൊബൈൽ സഹായിക്കും. www.voterportal.eci.gov.in എന്ന വെബ്സൈറ്റിലും വോട്ടർ ഹെൽപ്‌ലൈൻ എന്ന മൊബൈൽ ആപ്പിലും ഇതിനുള്ള സൗകര്യമുണ്ട്. 1950 എന്ന നമ്പറിലേക്ക് ECIPSID card number എന്ന ഫോർമാറ്റിൽ എസ്എംഎസ് അയച്ചാലും പോളിങ് സ്റ്റേഷന്റെ വിവരം ലഭിക്കും. ഉദാഹരണം: ECIPS MST178XXX6. വോട്ടർ സ്ലിപ്പിലും പോളിങ് സ്റ്റേഷൻ രേഖപ്പെടുത്തിയിട്ടുണ്ടാകും. സ്ലിപ്പിൽ പോളിങ് സ്റ്റേഷന്റെ പേരിനൊപ്പം വോട്ടെടുപ്പ് തീയതി, പോളിങ് സമയം എന്നിവയുണ്ടാകും. വോട്ടു ചെയ്യാൻ സ്‌ലിപ് നിർബന്ധമായും കയ്യിൽ കരുതണം.കാഴ്‌ചാപരമായ വെല്ലുവിളി നേരിടുന്നവർക്ക് ഇത്തവണ ബ്രെയിൽ സ്ലിപ് സൗകര്യവുമുണ്ട്.
എപ്പോൾ വോട്ടു ചെയ്യാം?
രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെയാണ് വോട്ടെടുപ്പ്. ഇതിൽ അവസാനത്തെ ഒരു മണിക്കൂർ കൊവിഡ് ബാധിതർക്കാണ്. മാവോയിസ്റ്റ് ഭീഷണിയുള്ള നിലമ്പൂര്‍, മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, ഏറനാട്, വണ്ടൂര്‍, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ മണ്ഡലങ്ങളിലെ 298 ബൂത്തുകളിൽ വൈകിട്ട് ആറു വരെയായിരിക്കും പോളിങ്. വോട്ടു ചെയ്യാന്‍ അംഗീകൃത തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലുമൊന്നു കയ്യിൽ കരുതാനും മറക്കരുത്
പോളിങ് സ്റ്റേഷനിൽ കയറും മുൻപ്
പോളിങ് സ്റ്റേഷനിൽ പ്രവേശിക്കുന്നതിനു മുൻപ് വോട്ടറുടെ ശരീര താപനില തെർമൽ സ്കാനർ ഉപയോഗിച്ചു പരിശോധിക്കും. നിശ്ചിത പരിധിയിലും കൂടുതലെങ്കിൽ അൽപ സമയം കാത്തുനിർത്തിയ ശേഷം 2 തവണ കൂടി പരിശോധിക്കും. ഈ പരിശോധനയിലും താപനില കൂടുതലാണെങ്കിൽ ടോക്കൺ നൽകി മടക്കി അയയ്ക്കും. അവസാന മണിക്കൂറിൽ എത്തി ഈ ടോക്കൺ കാണിച്ചു വോട്ടു ചെയ്യാം. തപാൽ ബാലറ്റ് സൗകര്യം ഉപയോഗപ്പെടുത്തിയവർക്ക് ബൂത്തിലെത്തി വോട്ടു ചെയ്യാനാകില്ല.
തപാൽ ബാലറ്റിന് അപേക്ഷിക്കാത്ത കൊവിഡ് ബാധിതർക്കും പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവർക്കും വൈകിട്ട് 6 മുതൽ 7 വരെ ബൂത്തിലെത്തി വോട്ടു ചെയ്യാം. ആ സമയം കൊവിഡ് ബാധിതരല്ലാത്തവർ ക്യൂവിലുണ്ടെങ്കിൽ അവർ വോട്ടു ചെയ്ത ശേഷമേ കോവിഡ് ബാധിതരെ വോട്ടു ചെയ്യാൻ അനുവദിക്കൂ. കൊവിഡ് ബാധിതർ പിപിഇ കിറ്റ്, ഗ്ലൗസ്, എൻ95 മാസ്ക് എന്നിവ നിർബന്ധമായും ധരിക്കണം. ഈ സമയത്തു പോളിങ് ഉദ്യോഗസ്ഥരും പിപിഇ കിറ്റ് ധരിക്കും.
പോളിങ് സ്റ്റേഷനിൽ ഇത്തവണ മൂന്നു ക്യൂവാണുള്ളത്. സ്ത്രീകൾ, പുരുഷൻമാർ, മുതിർന്ന പൗരൻമാർ / ഭിന്നശേഷിക്കാർ എന്നിവർക്കായാണ് വെവ്വേറെ ക്യൂ. സാമൂഹിക അകലം (2 മീറ്റർ അഥവാ ആറടി) പാലിച്ചു വേണം ക്യൂവിൽ നിൽക്കാൻ. വോട്ടു ചെയ്യാനെത്തുമ്പോഴും മറ്റുള്ളവരുമായി പരമാവധി അകലം പാലിക്കണം, സമ്പർക്കം ഒഴിവാക്കണം. വാക്സീൻ എടുത്ത വോട്ടർമാരാണെങ്കിൽപ്പോലും എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കണം.
വോട്ടു ചെയ്യുന്നതിനു മുൻപും ശേഷവും കൈകൾ സാനിറ്റൈസർ ഉപയോഗിച്ചു ശുദ്ധമാക്കണം. ഇതിനുള്ള സൗകര്യവും പോളിങ് ബൂത്തിൽ ഒരുക്കിയിട്ടുണ്ട്. എല്ലാ വോട്ടർമാർക്കും ഇത്തവണ തെരഞ്ഞെടുപ്പ് കമ്മിഷൻ ഗ്ലൗസ് അനുവദിച്ചിട്ടുണ്ട്. ഇത് പോളിങ് സ്റ്റേഷനിൽ ലഭിക്കും. കൈ സാനിട്ടൈസ് ചെയ്ത ശേഷം ഗ്ലൗസ് ധരിക്കാം. വോട്ടുചെയ്തതിനു ശേഷം കയ്യുറ പ്രത്യേകം സജ്ജമാക്കിയ വേസ്റ്റ് ബിന്നിലിടണം. ബൂത്തിൽ ഒരു സമയം ഒരാളെ മാത്രമേ വോട്ടു ചെയ്യാൻ അനുവദിക്കൂ.
ഒന്നാം പോളിങ് ഉദ്യോഗസ്ഥനു വോട്ടർ സ്ലിപ് കൈമാറുക. അദ്ദേഹം വോട്ടർപട്ടിക പരിശോധിച്ച് വോട്ടറുടെ പേരു കണ്ടെത്തും. കയ്യിലുള്ള തിരിച്ചറിയൽ കാർഡും അദ്ദേഹത്തിനു നല്‍കണം. അതു പരിശോധിക്കുമ്പോൾ മാസ്ക് താഴ്ത്തി മുഖം കാട്ടുക.രണ്ടാം പോളിങ് ഉദ്യോഗസ്ഥൻ വിരലിൽ മഷി പുരട്ടിയ ശേഷം ഒരു സ്ലിപ് തരും. രജിസ്റ്ററിൽ ഒപ്പിട്ടു നൽകിയ ശേഷം മൂന്നാം പോളിങ് ഓഫിസറുടെ അടുത്തേക്കു നീങ്ങുക.മൂന്നാം പോളിങ് ഓഫിസർ സ്ലിപ് സ്വീകരിച്ച് വിരലിലെ മഷിയടയാളം പരിശോധിക്കും.
ഇനി വോട്ടു ചെയ്യാം. വോട്ടു ചെയ്യാനാഗ്രഹിക്കുന്ന സ്ഥാനാർത്ഥിയുടെ പേരും ചിത്രവും ചിഹ്നവും വോട്ടിങ് മെഷീനിൽ കണ്ടെത്തുക. അതിനു നേർക്കുള്ള ബട്ടണിൽ അമർത്തുന്നതോടെ ബീപ് ശബ്ദം കേൾക്കും. വോട്ടിങ് കഴിഞ്ഞു.
പുറത്തുപോകുന്നതിനു മുൻപ് ഗ്ലൗസ് വേസ്റ്റ് ബിന്നിലിട്ട ശേഷം കൈകളിൽ വീണ്ടും സാനിറ്റൈസർ പുരട്ടുക. പേനയോ മറ്റോ ഉപയോഗിച്ച് വോട്ടിങ് മെഷീനിലെ ബട്ടണിൽ കുത്തരുത്, വിരൽതന്നെ ഉപയോഗിക്കുക. വോട്ടിങ് യന്ത്രത്തിലുള്ള സ്ഥാനാര്‍ഥികളിൽ ആർക്കും വോട്ടു ചെയ്യാൻ ആഗ്രഹമില്ലെങ്കിൽ ഏറ്റവും ഒടുവിലുള്ള നോട്ട ബട്ടനിൽ അമർത്താം.