കേരളം
എഐ ക്യാമറ വിവാദം; കെൽട്രോണിനെതിരായ ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് റോഡുകളിൽ സ്ഥാപിച്ച എഐ ക്യാമറ വിവാദത്തിൽ കെൽട്രോണിനെതിരായി ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. എഐ ക്യാമറയുമായി ബന്ധപ്പെട്ട് കെൽട്രോണിനെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയെ നിയോഗിച്ചതായി മന്ത്രി പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട പരാതിയിലെ വിജിലൻസ് അന്വേഷണത്തിന് സഹായകമായി ഫയലുകളെല്ലാം കൊടുക്കാൻ നിർദ്ദേശിച്ചതായും മന്ത്രി വിശദീകരിച്ചു. വിജിലൻസ് അന്വേഷണം കെൽട്രോണിനെതിരെയല്ല. ഉദ്യോഗസ്ഥനെതിരെയാണ്. ഉദ്യോഗസ്ഥനെതിരായ പരാതിയിലൊന്ന് എഐ ക്യാമറയുമായി ബന്ധപ്പെട്ടുള്ളതാണ്. കെൽട്രോൺ ഉപകരാർ നൽകിയത് നിയമപരമാണെന്നും പി രാജീവ് പറഞ്ഞു.
ഉപകരാർ കൊടുത്ത വിവരം കെൽട്രോൺ സർക്കാരിനെ അറിയിച്ചിരുന്നു. ടെണ്ടറുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നിയമപരമായാണ് ചെയ്തത്. ഉപകരാർ കൊടുക്കുന്നത് മന്ത്രിസഭയെ അറിയിക്കേണ്ടതില്ലെന്നും മന്ത്രി വിശദീകരിച്ചു. ഉപകരാറുമായി ബന്ധപ്പെട്ട് കെൽട്രോൺ ഇതുവരെ ഒരു രൂപ പോലും കൊടുത്തിട്ടില്ല. സർക്കാരിന് മറച്ചുവെക്കാൻ ഒന്നുമില്ലെന്നും പദ്ധതിയുടെ ടെണ്ടർ രേഖകൾ പൊതുമധ്യത്തിലുണ്ടെന്നുമാണ് മന്ത്രിയുടെ വിശദീകരണം.