കേരളം
സംസ്ഥാനത്ത് പരസ്യപ്രചാരണം അവസാനിച്ചു; നാളെ നിശബ്ദ പ്രചാരണം; മറ്റന്നാൾ വോട്ടെടുപ്പ്
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശം വാനോളമുയർത്തി പരസ്യപ്രചാരണം അവസാനിച്ചു. വൈകിട്ട് ഏഴ് മണിക്കാണ് പരസ്യപ്രചാരണം അവസാനിച്ചത്. കൊട്ടിക്കലാശം ഇല്ലായിരുന്നെങ്കിലും മണ്ഡലങ്ങളിലെല്ലാം ആവേശമുണ്ടായിരുന്നു. ചിലയിടത്ത് അക്രമ സംഭവങ്ങളും ഉണ്ടായി. ഇനി നിശബ്ദ പ്രചാരണത്തിന്‍റെ മണിക്കൂറുകളാണ്. മറ്റന്നാൾ കേരളം പോളിംഗ് ബൂത്തിലേക്കും പോകും.
മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് കോൺഗ്രസിനായി അവസാനലാപ്പിൽ ആവേശമായി മാറിയത്. നേമത്ത് കെ മുരളീധരന്‍റെ പ്രചാരണത്തിനെത്തിയ രാഹുൽ തലസ്ഥാനത്ത് റോഡ്ഷോയിലൂടെ ആവേശം പകർന്നാണ് മടങ്ങിയത്. ഇടതുപക്ഷത്തിന്‍റെ സ്റ്റാർ ക്യാമ്പെയിനറായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്തെ ചെങ്കടലാക്കിയ റോഡ് ഷോ നടത്തിയാണ് പ്രചാരണത്തിന്‍റെ അവസാനമണിക്കൂറുകളിൽ ആവേശമായത്. ബിജെപി നേതാക്കളാകട്ടെ സ്വന്തം മണ്ഡലങ്ങളിൽ നിലയുറപ്പിച്ചുള്ള പ്രചരണത്തിനാണ് അവസാനമണിക്കൂറുകളിൽ ശ്രദ്ധയൂന്നിയത്. ഉമ്മൻ ചാണ്ടിയും കെ.സുരേന്ദ്രനും പരസ്യപ്രചാരണവും കൊട്ടിക്കലാശവും ഒഴിവാക്കിയിരുന്നു. മന്ത്രിമാരും പ്രതിപക്ഷ നേതാവും മറ്റ് പ്രമുഖ നേതാക്കളുമെല്ലാം മണ്ഡലത്തിൽ തന്നെ നിലയുറപ്പിച്ചായിരുന്നു കലാശപ്രചാരണം.
വൈകുന്നേരം ഏഴ് മണിക്ക് കൊട്ടിക്കലാശമില്ലാതെ പരസ്യ പ്രചാരണം അവസാനിപ്പിക്കുകയായിരുന്നു മുന്നണികൾ. ഈസ്റ്റർ ദിവസമായതിനാൽ മിക്ക മണ്ഡലങ്ങളിലും ദേവാലയങ്ങളിൽ നിന്നാണ് സ്ഥാനാർത്ഥികൾ പ്രചാരണം തുടങ്ങിയത്. ദേശീയ, സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ റോഡ് ഷോകളും റാലികളുമായി അവസാനദിന പ്രചാരണം ആഘോഷമാക്കുകയായിരുന്നു മൂന്ന് മുന്നണികളും.
തൊള്ളായിരത്തി അൻപത്തിയേഴു സ്ഥാനാർത്ഥികളുടെ വിധി നിശ്ചയിക്കാനായി സംസ്ഥാനത്തെ രണ്ടു കോടി 74 ലക്ഷം വോട്ടർമാർ മറ്റന്നാൾ പോളിംഗ് ബൂത്തുകളിൽ എത്തും. പ്രത്യേക സുരക്ഷാമേഖലകളാക്കി തിരിച്ച് അമ്പത്തിയൊമ്പതിനായിരം പൊലീസ് ഉദ്യോഗസ്ഥരെ സംസ്ഥാനത്തെമ്പാടുമായി വിന്യസിച്ചിട്ടുണ്ട്. 140 കമ്പനി കേന്ദ്ര സേനയും കേരളത്തിലുണ്ട്. ഇത്രയധികം കേന്ദ്രസേന കേരളത്തിൽ ഇതാദ്യമാണ്. പോളിംഗ് ഏജന്‍റുമാർക്ക് സുരക്ഷാഭീഷണിയുണ്ടെങ്കിൽ പൊലീസ് സംരക്ഷണം നൽകും.