കേരളം
നടിയെ ആക്രമിച്ച കേസിൽ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ വീണ്ടും ഹൈക്കോടതിയിൽ
നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ വീണ്ടും ഹൈക്കോടതിയിൽ . ചില സുപ്രധാന സാക്ഷികളെ വിസ്തരിക്കാനുള്ള പ്രോസിക്യൂഷൻ ആവശ്യം വിചാരണ കോടതി അംഗീകരിക്കുന്നില്ലെന്നാണ് പരാതി.
കേസിലെ പ്രധാന വാദങ്ങൾ കോടതി രേഖപ്പെടുത്തുന്നില്ലെന്നും സ്പെഷൽ പ്രോസിക്യൂട്ടർ നൽകിയ ഹർജിയിൽ പറയുന്നു. പ്രതികളുടെ ഫോൺ രേഖകളുടെ ഒറിജിനൽ പതിപ്പുകൾ വിളിച്ചു വരുത്തണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി തള്ളിയിരുന്നു.
ഇതോടെ സിഡിആർ അടിസ്ഥാനമാക്കിയുള്ള നിർണ്ണായക തെളിവുകൾ അപ്രസക്തമായെന്നും ഹർജിയിൽ പറയുന്നുണ്ട്. ഇത് രണ്ടാം തവണയാണ് വിചാരണ കോടതി നടപടികളിൽ അതൃപ്തിയുമായി പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കുന്നത്. കോടതി നടപടിയിൽ പ്രതിഷേധിച്ച് മുൻ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ചിരുന്നു. ഹർജി നാളെ ഹൈക്കോടതിയുടെ അവധിക്കാല ബഞ്ച് പരിഗണിക്കും.