കേരളം
ബസിന് മുകളിൽ ആളുകളെ ഇരുത്തി സർവ്വീസ്: ജീവനക്കാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും
പാലക്കാട് നെന്മറ – വല്ലങ്ങി വേലയ്ക്ക് ശേഷം സ്വകാര്യ ബസിന് മുകളില്‍ ആളുകളെ ഇരുത്തി സർവ്വീസ് നടത്തിയ സംഭവത്തില്‍ നടപടി. രണ്ട് ബസ് ജീവനക്കാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സാണ് സസ്പെന്‍ഡ് ചെയ്യുക. സസ്പെന്‍ഷന്‍ നടപടിയുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ ആര്‍ടിഒയുടെ ഉത്തരവ് ഇന്ന് ഇറങ്ങും. കൂടുതല്‍ ബസുകളില്‍ നിയമ ലംഘനം നടന്നിട്ടുണ്ടോ എന്ന കാര്യത്തിലും പരിശോധന ഉണ്ടാത്തുമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, സംഭവത്തിൽ വിശദീകരണവുമായി ബസ് ജീവനക്കാർ രംഗത്തെത്തി. വേല ദിവസം തിരക്ക് നിയന്ത്രണവിധേയമായിരുന്നില്ല. പലതവണ ആവശ്യപ്പെട്ടിട്ടും ആളുകൾ ഇറങ്ങാൻ തയ്യാറാകാതിരുന്നതോടെയാണ് ബസ് സർവ്വീസ് നടത്തേണ്ടി വന്നതെന്നായിരുന്നു ജീവനക്കാരുടെ വിശദീകരണം. നിരവധി ബസുകളിൽ സമാനമായ രീതിയിൽ യാത്രക്കാരെ കയറ്റി സർവ്വീസ് നടത്തിയെങ്കിലും ഒരു ബസിലെ ജീവനക്കാർക്കെതിരെ മാത്രമാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്. ഇതിന് പിന്നിൽ ചിലരുടെ വ്യക്തി താത്പര്യങ്ങളുണ്ടെന്നും ജീവനക്കാർ കുറ്റപ്പെടുത്തുന്നു.
ബസിന്റെ മുകളിലെ ക്യാരിയർ നിറയെ യാത്രക്കാർ, ടിക്കറ്റ് നൽകുന്ന കണ്ടക്ടറുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സന എന്ന സ്വകാര്യ ബസിലെ ഡ്രൈവർ തൗഫീഖ്, കണ്ടക്ടർ നസീബ് എന്നിവർക്കെതിരെ നടപടി എടുക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്. ഡ്രൈവറുടെ ലൈസൻസ് സസ്പെന്റ് ചെയ്യാനാണ് തീരുമാനം. എന്നാൽ പലതവണ യാത്രക്കാരോട് ആവശ്യപെട്ടിട്ടും ഇറങ്ങാൻ കൂട്ടാക്കിയില്ലെന്നും പൊലീസുകാർക്ക് പോലും നിയന്ത്രിക്കാൻ കഴിയാതിരുന്ന ജനക്കൂട്ടത്തോട് തങ്ങൾ എങ്ങനെ പെരുമാറണമെന്നും ചോദിക്കുകയാണ് ബസ് ജീവനക്കാർ.