കേരളം
ഡെന്റൽ വിദ്യാർത്ഥിനിയുടെ മരണം; മാനസയുടെ കോളേജിലെ വിദ്യാർത്ഥികളുമായും രഖിലിന് അടുത്ത ബന്ധം
കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയെ അതിക്രൂരമായി വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത രഖിൽ മോട്ടിവേറ്ററായിരുന്നുവെന്ന്, കൊല്ലപ്പെട്ട മാനസയുടെ കോളേജിലെ വിദ്യാർത്ഥികൾ. പോലീസിനാണ് വിദ്യാർത്ഥികൾ മൊഴി നൽകിയത്. രഖിൽ താമസിച്ചിരുന്ന കെട്ടിടത്തിൽ ഇയാൾക്കൊപ്പം താമസിച്ചിരുന്ന ഡെന്റൽ കോളേജ് വിദ്യാർത്ഥികളാണ് മൊഴി നൽകിയത്. മാനസയുടെ കോളേജിലെ പല വിദ്യാർത്ഥികളുമായും രഖിൽ അടുപ്പം സ്ഥാപിച്ചിരുന്നുവെന്നാണ് ഇതിൽ നിന്ന് വ്യക്തമായത്.
എന്നാൽ മാനസയെ തിരഞ്ഞാണ് താൻ കോതമംഗലത്ത് എത്തിയതെന്ന കാര്യം രഖിൽ ഇവരോട് ആരോടും പറഞ്ഞിരുന്നില്ല. പുറമെ സന്തോഷവാനായി നടക്കുമ്പോഴും മനസ് നിറയെ മാനസയോടുള്ള പ്രതികാരമായിരുന്നു. ചിട്ടയായ ജീവിതരീതിയായിരുന്നു രഖിലിന്റേതെന്നും മുറികൾ വൃത്തിയായി സൂക്ഷിക്കുകയും വസ്ത്രങ്ങൾ വൃത്തിയായി മടക്കിവെക്കുമായിരുന്നുവെന്നും വിദ്യാർത്ഥികൾ മൊഴി നൽകിയിട്ടുണ്ട്.
കൊല നടത്താൻ രഖിൽ ഉപയോഗിച്ചത് പഴയ തോക്കാണെന്ന് പൊലീസിന് വ്യക്തമായി. നാടൻ തോക്കാണിത്. 7.62 എംഎം പിസ്റ്റളാണ്. ഏഴ് റൗണ്ട് വരെ നിറയൊഴിക്കാൻ കഴിയുന്ന തോക്കിൽ നിന്ന് മാനസയ്ക്ക് നേരെ രണ്ട് തവണയാണ് നിറയൊഴിച്ചത്. ചെവിക്ക് പിന്നിലായും നെഞ്ചിലുമാണ് മാനസയ്ക്ക് വെടിയേറ്റത്. രഖിൽ പിന്നാലെ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യുകയുമായിരുന്നു. രഖിലിന് എവിടെ നിന്നാണ് തോക്ക് കിട്ടിയതെന്നാണ് ഇപ്പോൾ പൊലീസ് അന്വേഷിക്കുന്നത്.
തോക്കിന്ടെ ഉറവിടം സംബന്ധിച്ച് നിലവിൽ പൊലീസിന് യാതൊരു സൂചനയുമില്ല. തോക്ക് പണം നൽകി വാങ്ങിയതോ സുഹൃത്തുക്കളിൽ നിന്ന് സംഘടിപ്പിച്ചതോ ആകാമെന്നാണ് പൊലീസ് സംഘം കരുതുന്നത്. ഈ നിഗമനത്തിന്റെ അടിസ്ഥാനത്തിൽ അടുത്ത കാലത്ത് രഖിൽ നടത്തിയ അന്തർ സംസ്ഥാന യാത്രകൾ അടക്കം പരിശോധിക്കുന്നുണ്ട്. മൊബൈൽ ഫോൺ വിവരങ്ങളും പരിശോധിക്കും. കണ്ണൂരിൽ എത്തിയ അന്വേഷണ സംഘം രഖിലിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്‌ത് തുടങ്ങി.
കൊല്ലപ്പെടുന്നതിന് അടുത്ത ദിവസങ്ങളിൽ രഖിൽ നാല് തവണ മാനസയോട് സംസാരിച്ചുവെന്നാണ് രഖിലിന്‍റെ കമ്പനി പാട്ണറും അടുത്ത സുഹൃത്തുമായ ആദിത്യന്റെ പ്രതികരണം. മാനസ അവഗണിച്ചതോടെ രഖിലിന് പകയായി. രഖിലിന് കൗൺസിലിംഗ് നൽകണമെന്ന് കുടുംബത്തെ താൻ അറിയിച്ചിരുന്നുവെന്നും ആദിത്യൻ പറഞ്ഞു. പഠിച്ച സ്ഥലമായ ബംഗളൂരുവിൽ രഖിലിന് ബന്ധങ്ങളുണ്ട്. ഇന്‍റീരിയർ ഡിസൈനിംഗിനുള്ള സാധനങ്ങൾ വാങ്ങിക്കുന്നതും അവിടെ നിന്നാണ്. എന്നാല്‍, തോക്ക് എവിടെ നിന്നാണ് കിട്ടിയതെന്ന് തനിക്കറിയില്ലെന്നും ആദിത്യൻ പറഞ്ഞു.
മറ്റൊരു പ്രണയം തകർന്ന ശേഷമാണ് മാനസയെ രഖിൽ പരിചയപ്പെട്ടതെന്ന് സഹോദരൻ രാഹുൽ. പൊലീസ് വിളിപ്പിച്ച ശേഷവും ബന്ധം വിടാൻ രഖിൽ തയ്യാറായിരുന്നില്ല. മാനസ തള്ളിപ്പറഞ്ഞത് രഖിലിനെ തളർത്തിയെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോടും സംസാരിക്കാറില്ലായിരുന്നുവെന്നും സഹോദരൻ. ജീവിതം തകർന്നെന്ന് തനിക്ക് രഖിൽ മെസേജ് അയച്ചിരുന്നു. എന്നാൽ മാനസയുമായുള്ള സൗഹൃദം തകർന്നതിൽ മാനസീക പ്രയാസങ്ങൾ ഇല്ലെന്ന് കുടുംബത്തെ ധരിപ്പിക്കാൻ രഖിൽ ശ്രമിച്ചിരുന്നതായാണ് വിവരം. മറ്റൊരു വിവാഹം ആലോചിക്കാൻ തയ്യാറാണെന്നും ഇയാൾ കുടുംബത്തെ അറിയിച്ചിരുന്നു.