കേരളം
സംസ്ഥാനത്തിന് ആശ്വാസം; ഇന്ന് 5 ലക്ഷം ഡോസ് വാക്സിൻ എത്തും
വാക്സിൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരമായി ഇന്ന് അഞ്ച് ലക്ഷം ഡോസ് കൊവിഡ് വാക്സിൻ സംസ്ഥാനത്ത് എത്തിക്കും. അഞ്ച് ലക്ഷം ഡോസ് കൊവീഷീൽഡ് വാക്സിനാണ് ഇന്ന് എറണാകുളത്ത് എത്തിക്കുക. നാളെയോടെ മറ്റ് ജില്ലകളിലേയ്ക്ക് വിതരണം ചെയ്യും.
രണ്ട് ദിവസമായി കുത്തിവയ്പ് പൂർണമായും നിലച്ച തിരുവനന്തപുരം ജില്ലക്ക് 40,000 ഡോസ് വാക്സിൻ ലഭിക്കും. മറ്റ് ജില്ലകളിലേക്കും ആനുപാതികമായി വാക്സിൻ എത്തിക്കും. കോവീഷീൽഡിന് പുറമെ കൊവാക്സിനും തീർന്നതോടെ ഇന്ന് മിക്ക ജില്ലകളിലും കുത്തിവയ്പുണ്ടാകില്ല.
ഓണത്തിന് മുമ്പ് കൂടുതൽ വാക്‌സിൻ ലഭ്യമാക്കാൻ സംസ്ഥാനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആവശ്യത്തിന് വാക്‌സിൻ ലഭ്യമായാൽ പ്രതിദിനം നാല് ലക്ഷം ഡോസെങ്കിലും നൽകാൻ ശ്രമിക്കും. വാക്‌സിൻ എടുക്കാൻ വരുന്നവർ ആർടിപിസിആർ ടെസ്റ്റ് റിസൾട്ട് കരുതേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം മിക്ക ജില്ലകളിലും സർക്കാർ കേന്ദ്രങ്ങളിൽ ഇന്ന് കുത്തിവയ്പുണ്ടാകില്ല. മൂന്ന് മേഖലാ സംഭരണ കേന്ദ്രങ്ങളിലും വാക്സിൻ പൂർണമായും തീർന്നു. ജില്ലകളിലും കോവിഷീൽഡ് തീർന്നതോടെ ഇന്ന് വാക്സിനേഷൻ പൂർണമായി മുടങ്ങും. സംസ്ഥാനത്തെ പ്രധാന സംഭരണ കേന്ദ്രങ്ങളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ വാക്സിൻ സ്റ്റോക്ക് പൂജ്യമാണ്. ജില്ലകളിലേക്ക് നൽകിയവയും തീർന്നു. ഇന്ന് നൽകാൻ വാക്സിനില്ല.
അവശേഷിച്ച കോവാക്സിൻ ഡോസുകളും സ്വകാര്യ മേഖലയിലെ വാക്സിനേഷനും കൊണ്ടാണ് സംസ്ഥാനത്ത് ഇന്നലെ വാക്സിനേഷൻ പൂർണമായി മുടങ്ങാതിരുന്നത്. ഇന്നലത്തോടെ ഇത് തീർന്നു. ചില ജില്ലകളിൽ മാത്രം നാമമാത്ര കോവാക്സിൻ ബാക്കിയുണ്ട്. കണ്ണൂരിൽ സർക്കാർ മേഖലയിൽ ഒരു വാക്സിനേഷൻ കേന്ദ്രം മാത്രമാണ് ഇന്നലെ പ്രവർത്തിച്ചത്. രണ്ടാം ഡോസുകാർക്ക് മാത്രമാണ് കാസർഗോഡ് ഇന്നലെ വാക്സിൻ നൽകിയത്. ഉള്ള സ്റ്റോക്കിൽ നിന്ന് ഒരു ലക്ഷത്തിലധികം പേർക്ക് ഇന്നലെ വാക്സിൻ നൽകി.