കേരളം
അട്ടപ്പാടിയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി; വൻ കൃഷിനാശം, തുരത്താൻ ശ്രമം
അട്ടപ്പാടി നരസിമുക്കിൽ കാട്ടാനക്കൂട്ടം ഇറങ്ങി. കുട്ടികൾ ഉൾപ്പെടെ ആറ് ആനകളാണ് രാവിലെ ജനവാസ മേഖലയിൽ ഇറങ്ങിയത്. വനപാല സംഘം സ്ഥലത്തെത്തി ആനകളെ തുരത്താനുള്ള ശ്രമം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് മാങ്ങ കൊമ്പന്റെ സാന്നിദ്ധമുണ്ടായിരുന്നു. മാങ്ങ കൊമ്പൻ കാട്ടിലേക്ക് പിൻവാങ്ങിയതിന് പിന്നാലെയാണ് കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ ഇറങ്ങിയത്.
പ്രദേശത്ത് കാട്ടാന ശല്യം ഇപ്പോൾ പതിവായിരിക്കുകയാണ്. പടക്കം പൊട്ടിച്ചാലും ബഹളം വെച്ചാലും ആനകൾ കാടുകയറാത്ത സ്ഥിതിയാണ്. കഴിഞ്ഞ ദിവസം അട്ടപ്പാടിയിലെ ഗൂളിക്കടവിൽ ഇറങ്ങിയ കാട്ടാനകൾ വൻ കൃഷി നാശം ഉണ്ടാക്കിയിരുന്നു. ഏകദേശം നാല് ലക്ഷം രൂപയുടെ കൃഷിനാശമാണ് ആനകൾ ഉണ്ടാക്കിയതെന്ന് ഉടമകൾ പറയുന്നു. സമീപത്തെ ചെറുവനങ്ങളിലാണ് കാട്ടാനകൾ തമ്പടിച്ചിട്ടുള്ളത്. ഇവയെ കുങ്കിയാനകളെ ഉപയോഗിച്ച് ഉൾവനത്തിലേക്കു തുരത്തണമെന്നാണ് കർഷകരുടെ ആവശ്യം.