കേരളം
പങ്കാളിക്കൈമാറ്റത്തിൽ പരാതി; യുവതി നേരിട്ടത് നിരന്തര ഭീഷണി, കൊന്നത് ഭർത്താവെന്ന് കുടുംബം
കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസിലെ പരാതിക്കാരിയെ ഭർത്താവ് വെട്ടിക്കൊന്ന സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. രാവിലെ ഒമ്പത് മണിക്കും പത്തരയ്ക്കുമിടയിൽ കൊലപാതകം നടന്നിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. കളിക്കാൻ അയൽവീട്ടിൽ പോയ കുട്ടികൾ പത്തരയ്ക്ക് വീട്ടിലെത്തുമ്പോഴാണ് അമ്മയെ വരാന്തയിൽ രക്തത്തിൽ കുളിച്ച നിലയിൽ കാണുന്നത്. ഉടൻ തന്നെ അയൽവാസിയെ അറിയിച്ചു. ബഹളം കേട്ട് പരിസരത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളും സ്ഥലത്തെത്തി.
ഭർത്താവാണ് തന്നെ ആക്രമിച്ചതെന്നാണ് യുവതി സംഭവം സ്ഥലത്തെത്തിയ ബന്ധുക്കളെ അറിയിച്ചത്. യുവതിക്ക് ഭർത്താവിൽ നിന്നും നിരന്തര ഭീഷണി ഉണ്ടായിരുന്നുവെന്ന് സഹോദരങ്ങളും പൊലീസിനെ അറിയിച്ചിട്ടുണ്ട്. നാല് സ്ക്വാഡുകളായി തിരിഞ്ഞ് ഒളിവിൽ പോയ പ്രതിക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. ഡോക്സ്കോഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
കൊലപാതകം നടത്തിയത് ഭർത്താവ് തന്നെയാണെന്ന് യുവതിയുടെ പിതാവ് ആവർത്തിച്ചു. കൊലപാതകത്തിന് മുമ്പ് പത്തുമണിയോടെ ഭർത്താവ് തന്നെ വിളിച്ചിരുന്നു. യുവതി എവിടെയുണ്ടെന്ന് ചോദിച്ചു. അറിയില്ലെന്നായിരുന്നു താൻ മറുപടി നൽകിയത്. അതിന് ശേഷം അരമണിക്കൂറിനുള്ളിൽ മകൾ മരിച്ച വിവരം അറിഞ്ഞുവെന്നും പിതാവ് പറഞ്ഞു. ഭർത്താവിൽ നിന്നും യുവതി നിരന്തരം ഭീഷണി നേരിട്ടിരുന്നുവെന്ന് യുവതിയുടെ സഹോദരനും പറഞ്ഞു.
”മൂന്ന് ദിവസമായി അയാൾ വീടിന് പരിസരത്ത് ചുറ്റി കറങ്ങുന്നുണ്ടായിരുന്നു. സഹോദരി പാലക്കാടേക്ക് ജോലിക്ക് പോയപ്പോൾ ട്രെയിനിൽ കയറി ഭീഷണിപ്പെടുത്തുന്ന സ്ഥിതിയുണ്ടായി. തുടർന്ന് കോട്ടയത്ത് വച്ച് അവർക്ക് ട്രെയിൻ യാത്ര ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടായി. ഭീഷണി മൂലം വീട് അടച്ചിട്ട് ഉള്ളിൽ കഴിയുകയാണ് പതിവ്. ഇന്ന് ഇളയ സഹോദരൻ വീട്ടിൽ നിന്ന് പോയ ഉടനെയാണ് കൊലപാതകം നടന്നത്. വീട്ടിൽ സഹോദരന്മാർ ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു പ്രതിയെത്തിയത്”. വധിക്കാൻ നേരത്തെ പദ്ധതിയിട്ടുവെന്ന് ഉറപ്പാണെന്നും സഹോദരൻ കൂട്ടിച്ചേർത്തു.
കേസിൽ ഒന്നിലധികം പ്രതികളുണ്ടോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നാണ് സ്ഥലം സന്ദർശിച്ച കോട്ടയം എസ്പിയുടെ പ്രതികരണം. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. 2022 ജനുവരിയിലാണ് കോട്ടയം കറുകച്ചാലില്‍ പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം പിടിയിലായത്. ഭർത്താവ് തന്നെ മറ്റൊരാള്‍ക്കൊപ്പം പോകാൻ നിർബന്ധിച്ചെന്ന യുവതിയുടെ പരാതിക്ക് പിന്നാലെയായിരുന്നു അറസ്റ്റ്.