കേരളം
വോട്ടര്‍ പട്ടികയിലെ ക്രമക്കേട്; 51 മണ്ഡലങ്ങളിലെ വിവരങ്ങള്‍ കൂടി കൈമാറി പ്രതിപക്ഷ നേതാവ്
വോട്ടര്‍ പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൂടുതല്‍ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതായി റിപ്പോർട്ട്. 51 മണ്ഡലങ്ങളിലെ വിവരങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ 14 മണ്ഡലങ്ങളിലെ വിവരങ്ങള്‍ കമ്മീഷന് കൈമാറിയിരുന്നു.
വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് അടക്കമാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കൈമാറിയിരിക്കുന്നത്. 1,63,071 വ്യാജവോട്ടര്‍മാരുടെ വിവരങ്ങളാണ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയത്. ഇതോടെ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വ്യാജവോട്ടര്‍മാരുടെ ആകെ എണ്ണം 2,16,510 ആയി ഉയര്‍ന്നു.
വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് ഒന്‍പത് ജില്ലകളിലെ പത്ത് നിയമസഭാ മണ്ഡലങ്ങളിലെ വിവരങ്ങള്‍ കൂടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ കൈമാറിയിരുന്നു. അതിന് മുൻപ് അഞ്ചു മണ്ഡലങ്ങളിലെ വിവരങ്ങളാണ് നൽകിയിരുന്നത്. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വോട്ടര്‍ പട്ടികയില്‍ വന്‍തോതില്‍ ഇരട്ടിപ്പും ക്രമക്കേടും കണ്ടെത്തിയിരിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ അവകാശപ്പെട്ടു.
വ്യാഴാഴ്ച നല്‍കിയ വിവരങ്ങളനുസരിച്ച് ഏറ്റവും കൂടുതല്‍ വ്യാജ വോട്ടര്‍മാരെ കണ്ടെത്തിയത് തവന്നൂരാണ്. 4395 പേര്‍. മറ്റു മണ്ഡലങ്ങളുടെ വിവരം ഇങ്ങനെയാണ്. കൂത്തുപറമ്പ് (2795), കണ്ണൂര്‍ (1743), കല്‍പ്പറ്റ (1795), ചാലക്കുടി (2063), പെരുമ്പാവൂര്‍ (2286), ഉടുമ്പന്‍ചോല (1168), വൈക്കം(1605), അടൂര്‍(1283). മിക്കയിടത്തും വോട്ടേഴ്സ് ലിസ്റ്റില്‍ ഒരേ വോട്ടര്‍മാരുടെ പേരും ഫോട്ടോയും പല തവണ അതേ പോലെ ആവര്‍ത്തിച്ചിരിക്കുകയാണ്. ചിലതില്‍ വിലാസത്തിലും മറ്റു വിവരങ്ങളിലും വ്യത്യാസം വരുത്തിയിട്ടുണ്ടെന്നാണ് വിവരം.