ദേശീയം
ബംഗാളിൽ വോട്ടെടുപ്പിനിടെ വ്യാപക അക്രമം; പോളിങ് ഏജന്റിനെ വെടിവെച്ച് കൊന്നു
നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ബംഗാളിൽ വ്യാപക അക്രമം. ഹൂഗ്ലിയിൽ വോട്ടെടുപ്പിനിടെ സംഘർഷം. കുച്ച് ബിഹാറിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. പോളിങ് ഏജന്റിനെ വെടിവെച്ച് കൊന്നു. കേന്ദ്രസേന വെടിവെച്ചപ്പോഴാണ് അപകടം നടന്നതെന്ന് തൃണമൂൽ പ്രവർത്തകർ ആരോപിച്ചു.
പോളിങ് ഏജന്റിനെ പുറത്തേക്ക് പിടിച്ചുകൊണ്ടുവന്നാണ് വെടിവെച്ചത്. തുടർന്ന് കേന്ദ്രസേന വെടിയുതിർത്തതോടെ സംഘർഷം രൂക്ഷമാവുകയായിരുന്നു. നിരവധി മാധ്യമങ്ങളുടെ വാഹനങ്ങളും അക്രമത്തിനിരയായിട്ടുണ്ട്. മാതഭംഗയിലുണ്ടായ വെടിവെപ്പിനെക്കുറിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക തെരഞ്ഞെടുപ്പ് നിരീക്ഷകനോട് റിപ്പോര്‍ട്ട് തേടി.
ബിജെപി നേതാവും സ്ഥാനാര്‍ത്ഥിയുമായ ലോക്കറ്റ് ചാറ്റര്‍ജി എംപിയുടെ വാഹനം ആക്രമിച്ചു. ഹൂഗ്ലിയിലെ ബാന്‍ഡേലില്‍ വെച്ചായിരുന്നു ലോക്കറ്റ് ചാറ്റര്‍ജിക്ക് നേരെ ആക്രമണം ഉണ്ടായത്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് ലോക്കറ്റ് ചാറ്റര്‍ജി പറഞ്ഞു.
സിംഗൂര്‍, കൂച്ച് ബിഹാര്‍, ഹൂഗ്ലി അടക്കം അഞ്ചു ജില്ലകളിലെ 44 മണ്ഡലങ്ങളിലാണ് നാലാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. സിനിമാതാരങ്ങളും കേന്ദ്രമന്ത്രിയും ഉള്‍പ്പെടെ 370 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. 11 മണിവരെ 16.65 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.