ദേശീയം
രാജ്യത്ത് എല്ലാവർക്കും വാക്സിൻ; അഞ്ച് മാസത്തിനുള്ളിൽ 216 കോടി ഡോസ് ഇന്ത്യയിൽ നിർമിക്കും
രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ 216 കോടി കോവിഡ് വാക്സിൻ ഡോസുകള്‍ ഓഗസ്റ്റിനും ഡിസംബറിനുമിയിൽ നിര്‍മിച്ച് വിതരണം ചെയ്യുമെന്ന് നീതി ആയോഗ്. വിവിധ കോവിഡ് വാക്‌സിനുകളുടെ നിർമാണവും വിതരണവുമാണ് ഇക്കാലയളവിൽ ലക്ഷ്യമിടുന്നതെന്ന് നീതി ആയോഗ് അംഗം ഡോ. വികെ പോള്‍ വ്യക്തമാക്കി. പൂർണമായി ഇന്ത്യക്കാർക്ക് വേണ്ടിയായിരിക്കും വാക്സിൻ നിർമിക്കുകയെന്നും എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫൈസര്‍, മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്‌സിന്‍ നിര്‍മാതാക്കളുമായും ഇന്ത്യ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇന്ത്യയില്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ താത്പര്യമുണ്ടോ എന്ന് അവരോട് ആരായുന്നുണ്ട്. എന്നാല്‍ വാക്‌സിന്‍ ലഭ്യത വിലയിരുത്തിയശേഷം പ്രതികരിക്കാം എന്നാണ് അവര്‍ വ്യക്തമാക്കിയിട്ടുള്ളത്. അവരുമായി ചര്‍ച്ചകള്‍ തുടരുകയാണ്. അവര്‍ ഇന്ത്യയില്‍ വാക്‌സിന്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. കോവാക്‌സിന്‍ നിര്‍മാണത്തില്‍ മറ്റുകമ്പനികളെയും പങ്കാളികളാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്നും വികെ പോള്‍ പറഞ്ഞു.
റഷ്യയിലെ ഗമേലയ നാഷണല്‍ സെന്റര്‍ വികസിപ്പിച്ച സ്പുട്‌നിക് വി കോവിഡ് വാക്‌സിന്‍ അടുത്തയാഴ്ച ആദ്യം മുതല്‍ രാജ്യത്തുടനീളം പൊതുവിപണിയിൽ ലഭ്യമാകുമെന്ന് അദ്ദേഹം അറിയിച്ചു. ലോകത്ത് വികസിപ്പിക്കപ്പെട്ട ആദ്യ കോവിഡ് വാക്‌സിനെന്ന് അറിയപ്പെടുന്ന സ്പുട്‌നിക് പ്രാദേശിക നിര്‍മാണം ജൂലായില്‍ ഇന്ത്യയില്‍ തുടങ്ങും. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെഡ്ഡീസ് ലബോറട്ടറിയാവും സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മിക്കുക.
രാജ്യത്ത് കോവിഡ് കേസുകള്‍ വന്‍തോതില്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) ഏപ്രിലില്‍ സ്പുട്നിക് വാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിരുന്നു. കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവയ്ക്ക് പുറമെ രാജ്യത്ത് ലഭ്യമാക്കുന്ന മൂന്നാമത്തെ വാക്‌സിനാണ് സ്പുട്നിക്.