ദേശീയം
കൊവിഡ് മൂന്നാം തരംഗം തടയണമെന്ന് പ്രധാനമന്ത്രി
കൊവിഡ് മൂന്നാം തരംഗം തടയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലും മഹാരാഷ്ട്രയിലും രോഗികൾ കൂടുന്നുവെന്നും രാജ്യത്തെ ആകെ രോഗികളുടെ 80 ശതമാനവും 6 സംസ്ഥാനങ്ങളിൽ നിന്നാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മൂന്നാം തരംഗത്തിൽ കുട്ടികളെ സംരക്ഷിക്കാൻ ശ്രദ്ധ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡ് സാഹചര്യം വിലയിരുത്താൻ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തുന്ന ചർച്ചയ്ക്ക് മുന്നോടിയായി ആണ് പ്രധാനമന്ത്രിയുടെ വാക്കുകൾ. പ്രതിരോധ നടപടികള്‍ കര്‍ശനമാക്കാന്‍ ഉള്ള തീരുമാനം യോഗത്തില്‍ സ്വീകരിക്കും. കേരളം കൂടാതെ മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഒഡിഷ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രിയുടെ യോഗം.
ടിപിആര്‍ 10 ശതമാനത്തിന് മുകളില്‍ ഉള്ള ജില്ലകള്‍ ജാഗ്രതയിലാണ്. കേസുകള്‍ കൂടുതലുള്ള മേഖലകള്‍ മൈക്രോ കണ്ടെയന്‍മെന്റ് സോണാക്കി മാറ്റിയും പരിശോധനകള്‍ കര്‍ശനമാക്കാനും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
മൈക്രോ കണ്ടെയ്ന്‍നമെന്റ് സോണുകളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണം. പരിശോധന വര്‍ധിപ്പിക്കണം. ടെസ്റ്റ്- ട്രാക്ക്- ട്രീറ്റ്- വാക്‌സിനേറ്റ് എന്ന സമീപനത്തില്‍ ശ്രദ്ധയൂന്നി, മുന്നോട്ടുപോകുന്നതിന് നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു.