ദേശീയം
ഉടുപ്പിന് മുകളിലൂടെ ആകാം..! വിവാദ പോക്സോ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു
ബോംബെ ഹൈക്കോടതിയുടെ വിവാദ പോക്സോ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. വസ്ത്രത്തിനു മുകളിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിച്ചാൽ പോക്സോ നിയമപ്രകാരം കുറ്റകരമല്ലെന്നായിരുന്നു വിവാദ വിധി. ഈ മാസം 19 ന് ആണ് വിവാദ ഉത്തരവ് ഉണ്ടായത്.
വിധി മോശം മാതൃകയാണ് സൃഷ്ടിക്കുകയെന്ന് സുപ്രീം കോടതിയിൽ അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ പറഞ്ഞു. ബോംബെ ഹൈക്കോടതി നാഗ്പൂർ ബഞ്ചിലെ ജസ്റ്റീസ് പുഷ്പ ഗൺദിവാലയാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. ലൈംഗീക ഉദ്ദേശവുമായി ചർമ്മത്തിൽ ചർമ്മകൊണ്ടുള്ള സമ്പർക്കം ഉണ്ടായാൽ മാത്രമേ ഒരു പ്രവൃത്തിയെ ലൈംഗീകാതിക്രമമായി കണക്കാക്കാനാവൂ എന്നായിരുന്നു വിധി.
ഉടുപ്പിനു മുകളിൽ കൂടിയുള്ള സ്പർശനമോ താഡനമോ കുറ്റകൃത്യമല്ലെന്ന് വിധിയിൽ പറയുന്നു. ലൈംഗീകാതിക്രമ കേസിൽ കീഴ്ക്കോടതി മൂന്നു വർഷം തടവിനു ശിക്ഷിച്ച 39 വയസുകാരൻ നൽകിയ അപ്പീലിലായിരുന്നു ഉത്തരവ്. ഇയാൾ 12 വയസുള്ള കുട്ടിയുടെ ഷാൾ മാറ്റി മാറിടത്തിൽ പിടിച്ചെന്നായിരുന്നു കേസ്.
പേരയ്ക്ക തരാമെന്ന് പറഞ്ഞ് വീടിനകത്തേക്ക് വിളിച്ച് വരുത്തിയാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടി അമ്മയോട് വിവരങ്ങൾ പറഞ്ഞതോടെ കുടുംബം പോലീസിൽ പരാതി നൽകി. പോക്സോ നിയമപ്രകാരം അറസ്റ്റിലായ ഇയാളെ ജില്ലാ കോടതി മൂന്നു വർഷത്തേക്ക് ശിക്ഷിച്ചു. എന്നാൽ അപ്പീൽ പരിഗണിച്ച ഹൈക്കോടതി, കേസിൽ പോക്സോ വകുപ്പ് നിലനിൽക്കില്ലെന്ന വിചിത്രമായ കണ്ടെത്തലാണ് നടത്തിയത്.
പോക്സോ ചുമത്തണമെങ്കിൽ പ്രതി വസ്ത്രത്തിനുള്ളിലൂടെ സ്പപർശിക്കണമായിരുന്നു. പ്രതി മാറിടത്തിൽ പിടിച്ചെന്ന് പറയുന്നത് വസ്ത്രത്തിന് പുറത്ത് കൂടിയാണ്. ഇത് ലൈംഗീകാതിക്രമമല്ല. ശരീരത്തിൽ നേരിട്ട് സ്പർശിക്കാത്ത പക്ഷം സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് മാത്രം ചുമത്താം എന്നായിരുന്നു കോടതി ഉത്തരവ്.