ദേശീയം
ഇലക്ടറല്‍ ബോണ്ട് കേസ്; എസ്ബിഐയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി
![Plea On Free Sanitary Pads For Class 6 12 Girls To Be Heard By Supreme Court On Monday](https://citizenkerala.com/wp-content/uploads/2023/07/Plea-On-Free-Sanitary-Pads-For-Class-6-12-Girls-To-Be-Heard-By-Supreme-Court-On-Monday.jpg)
സുപ്രീംകോടതിഇലക്ടറല്‍ ബോണ്ട് കേസില്‍ എസ്ബിഐയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. വിധി വന്ന് 26 ദിവസമായിട്ടും എന്തെടുക്കുകയായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ചോദിച്ചു. പതിനായിരം ബോണ്ട് എങ്കിലും ക്രോഡീകരിക്കാമായിരുന്നില്ലേ. വിവരങ്ങള്‍ സീല്‍ഡ് കവറില്‍ ഇല്ലേ. അത് തുറന്നാല്‍ പോരേയെന്നും കോടതി ചോദിച്ചു. തെരഞ്ഞെടുപ്പ് കടപ്പത്രങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ കൂടുതല്‍ സമയം വേണമെന്ന് എസ്ബിഐ ആവശ്യപ്പെട്ടപ്പോഴാണ് കോടതി ചോദ്യമുന്നയിച്ചത്. വിവരങ്ങള്‍ എസ്ബിഐയുടെ മുംബൈ മെയിന്‍ ബ്രാഞ്ചിലല്ലേ ഉള്ളതെന്ന് കോടതി ചോദിച്ചു. എന്നാല്‍ വാങ്ങിയവരുടെ വിവരങ്ങളും ബോണ്ട് നമ്പറും കോര്‍ ബാങ്കിങ് സിസ്റ്റത്തില്‍ ഇല്ലെന്ന് എസ്ബിഐ മറുപടി നല്‍കി.
മുതിർന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയാണ് എസ്ബിഐക്ക് വേണ്ടി ഹാജരായത്. ഇലക്ടറല്‍ ബോണ്ട് വാങ്ങിയവരുടെ പേരുവിവരങ്ങളും ബോണ്ട് നമ്പറും സീല്‍ഡ് കവറിലാണ് വെച്ചിരുന്നത്. അതത് ബ്രാഞ്ചുകളില്‍ നിന്നും ഇത് മുംബൈ മെയിന്‍ ഓഫീസിലേക്ക് അയച്ചിട്ടുണ്ട്. ഇത് എടുത്ത് ക്രോഡീകരിക്കുന്നതിന് കാലതാമസം വരുമെന്നുമായിരുന്നു എസ്ബിഐ കോടതിയെ അറിയിച്ചത്.
വിവരങ്ങള്‍ സീല്‍ഡ് കവറില്‍ രഹസ്യമാക്കി വെച്ചിരിക്കുകയാണ് എന്നത് അംഗീകരിക്കുന്നു. ആ സീല്‍ഡ് കവറുകള്‍ മുംബൈ ബ്രാഞ്ചിലല്ലേ ഉള്ളത്. ആ സീല്‍ഡ് കവര്‍ പൊട്ടിച്ച് വിവരങ്ങള്‍ വെളിപ്പെടുത്താനാണ് നിര്‍ദേശിച്ചതെന്നും കോടതി അഭിപ്രായപ്പെട്ടു. സാങ്കേതികത്വം പറഞ്ഞു നീട്ടിക്കൊണ്ടു പോകുകയല്ല, ഉത്തരവ് അനുസരിക്കുകയാണ് വേണ്ടത്. രാജ്യത്തെ ഒന്നാം നമ്പര്‍ ബാങ്കായ എസ്ബിഐക്ക് ഇത്രയധികം സമയം വേണോയെന്നും കോടതി ചോദിച്ചു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. എസ്ബിഐയിൽ നിന്നും കുറച്ചുകൂടി ഉത്തരവാദിത്തം കോടതി പ്രതീക്ഷിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയപാർട്ടികൾ നൽകിയ വിവരങ്ങൾ പരസ്യപ്പെടുത്തുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജൂൺ 30 വരെ സമയം വേണമെന്നായിരുന്നു എസ്ബിഐ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടത്.