കേരളം
സ്ഥിതി രൂക്ഷം; ആവശ്യമെങ്കിൽ ദുരന്ത നിവാരണ നിയമം ഉപയോഗിക്കും; സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ തുടരുന്ന നിയന്ത്രണങ്ങള്‍ക്ക് പുറമെ ചൊവ്വ മുതല്‍ ഞായര്‍ വരെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. വ്യാഴാഴ്ച ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.നിയന്ത്രണങ്ങള്‍ സംബന്ധിച് കൃത്യമായ മാനദണ്ഡങ്ങളുണ്ടാകും. ദുരന്ത നിവാരണ നിയമം ഉപയോഗിേക്കണ്ട സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഓക്സിജന്‍ എത്തിക്കുന്നതില്‍ ഒരു പ്രശ്നവുമുണ്ടാകില്ലെന്ന് ഉറപ്പു വരുത്തുമെന്നും അതിന് പൊലീസ് ഫലപ്രദമായി ഇടപെടണമെന്ന് തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
ടി.വി സീരിയല്‍ ഔട്ട്ഡോര്‍ ഷൂട്ടിങ് നിര്‍ത്തിവെക്കും. പച്ചക്കറി, മീന്‍ മാര്‍ക്കറ്റുകളില്‍ കച്ചവടക്കാര്‍ രണ്ട് മീറ്റര്‍ അകലംപാലിക്കുകയും രണ്ട് മാസ്ക് ധരിക്കുകയും വേണം. സാധിക്കുമെങ്കില്‍ കൈയുറയും ധരിക്കണം. സാധനങ്ങള്‍ വീടുകളിലെത്തിച്ചു നല്‍കാന്‍ കച്ചവടക്കാന്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രണ്ടു മാസ്കുകൾ ധരിക്കണം; പച്ചക്കറി,മൽസ്യം മാർക്കറ്റുകളിൽ കച്ചവടക്കാർ 2 മീറ്റർ അകലം പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
സംസ്ഥാനത്ത് ആദ്യഘട്ട വാക്സിനേഷൻ വിജയകരമെന്ന് തെളിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. 45 വയസിനു മുകളിൽ ഉള്ളവരുടെ മരണ നിരക്ക് കുറഞ്ഞു. കൊവാക്‌സിന് ഭാരത് ബയോടെക് വില കുറച്ചു.സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്ക് നല്‍കും. നേരത്തെ സംസ്ഥാനങ്ങള്‍ക്കുള്ള വില 600 രൂപയായിരുന്നു. ജനിതക വ്യതിയാനം വന്ന വൈറസ് മൂലം അടുത്ത സമ്പര്‍ക്കത്തിലൂടെയല്ലാതെ തന്നെ രോഗം പകരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്ന ദിവസം അവരവരുടെ വീടുകളിലിരുന്ന് അവ കാണണമെന്നും കൂട്ടം കൂടി രോഗസാദ്ധ്യത വര്‍ദ്ധിപ്പിക്കരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ആദ്യ കൊവിഡ് തരംഗത്തില്‍ 75 ശതമാനം മരണവും 60 വയസിന് മുകളിലുളളവര്‍ക്കായിരുന്നു. 45 വയസിന് മുകളിലുളളവരാണ് 90 ശതമാനത്തിന് മുകളിലുമുളളത്. മരണനിരക്ക് കുറയ്‌ക്കാന്‍ വാക്‌സിനേഷനിലൂടെ കഴിഞ്ഞിട്ടുണ്ട്. ലോക്ഡൗണ്‍ വേണ്ട എന്ന് പറയുന്നത് സമൂഹത്തിന്റെ പൗരബോധത്തിലെ വിശ്വാസം കൊണ്ടാണ്. ഓരോരുത്തരും സ്വയം ലോക്ഡൗണിലേക്ക് പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.