കേരളം
നിഹാലിന്റെ കാൽപ്പാദം തൊട്ട് തല വരെ നിരവധി മുറിവുകൾ, തുടയിലെ മാംസം പൂർണമായും കടിച്ചെടുത്തു; പ്രതിഷേധവുമായി പ്രദേശവാസികൾ
തെരുവ് നായ്‌ക്കൾ ആക്രമിച്ച് കൊന്ന പതിനൊന്നുകാരൻ നിഹാൽ നൗഷാദിന്റെ ശരീരമാസകലം കടിയേറ്റ പാടുകൾ. കാൽപ്പാദം തൊട്ട് തല വരെ നിരവധി മുറിവുകളുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്. അരയ്ക്ക് താഴെയും കഴുത്തിന് പിറകിലും കണ്ണിന് താഴെയും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഇടത് തുടയിലെ മാംസം പൂർണമായും നായ കടിച്ചെടുത്തു.
മുഴപ്പിലങ്ങാട് കെട്ടിനകം ബൈത്തുൽ റഹ്മയിൽ നൗഷാദ് – നുസീഫ ദമ്പതികളുടെ മകനാണ് നിഹാൽ. ധർമ്മടം ജേസീസ് സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥിയാണ്. ഇന്നലെ വൈകിട്ട് അഞ്ചോടെ കുട്ടിയെ വീട്ടിൽ നിന്ന് കാണാതായിരുന്നു. ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തി. സോഷ്യൽ മീഡിയയിലും ഫോട്ടോയും വിവരങ്ങളും പങ്കുവച്ചു.
കുട്ടിയെ രാത്രി ഏഴരയോടെ വീടിന് 300 മീറ്റർ അകലെ ആൾത്താമസമില്ലാത്ത വീട്ടുപറമ്പിൽ അബോധാവസ്ഥയിൽ എടക്കാട് പൊലീസാണ് കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇപ്പോൾ തലശ്ശേരി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തുള്ള പിതാവ് എത്തിയതിന് ശേഷം എടക്കാട് മണപ്പുറം ജുമാ മസ്ജിദിൽ സംസ്‌കരിക്കും. അതേസമയം, കുട്ടി മരിച്ചതിന് പിന്നാലെ പ്രദേശത്ത് നിന്ന് കനത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇതോടെ ജില്ലാ പഞ്ചായത്ത് നായ്ക്കളെ പിടികൂടാൻ ആരംഭിച്ചിട്ടുണ്ട്.