കേരളം
മന്ത്രിമാരെ കാണണമെങ്കിൽ ഇനി മുതിർന്ന ഉദ്യോഗസ്ഥരുടെ അനുവാദം വേണം; സെക്രട്ടേറിയറ്റില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍
സംസ്ഥാനത്ത് സെക്രട്ടേറിയേറ്റില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം. അണ്ടര്‍ സെക്രട്ടറി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥന്റെ ശുപാര്‍ശ ഉണ്ടെങ്കില്‍ മാത്രമേ ഇനി മുതല്‍ മന്ത്രിമാരുടെയും വകുപ്പ് തലവന്‍മാരുടെയും ഓഫീസില്‍ സന്ദര്‍ശനത്തിന് സാധിക്കൂ. ഇതുകൂടാതെ പരിശോധനകള്‍ക്കു ശേഷം മാത്രമേ സെക്രട്ടേറിയറ്റിനുള്ളില്‍ വാഹനങ്ങള്‍ക്ക് പാസ് അനുവദിക്കൂ. ജീവനക്കാരുടെ വാഹനങ്ങള്‍ക്കും പുതിയ നിയന്ത്രണത്തിലൂടെ പാസ് നിര്‍ബന്ധമാക്കി. വി.ഐ.പി, സര്‍ക്കാര്‍, സെക്രട്ടേറിയേറ്റ് പാസ് പതിച്ച വാഹനങ്ങള്‍ക്ക് മാത്രം കന്റോണ്‍മെന്റ് ഗേറ്റുവഴി പ്രവേശിക്കാം.
സെപ്റ്റംബര്‍ 30ന് മുൻപ് പാസ് വാങ്ങണം എന്നാണ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇരുചക്രവാഹനങ്ങള്‍ കാന്റീന്‍ ഗേറ്റുവഴി പ്രവേശിക്കണമെന്നും ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.
സര്‍ക്കാര്‍ ഉത്തരവിലെ പ്രധാന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ
വി.ഐ.പി വാഹനങ്ങളും സര്‍ക്കാര്‍ വാഹനങ്ങളും സെക്രട്ടേറിയറ്റ് വാഹന പാസ് പതിച്ചിട്ടുള്ള ജീവനക്കാരുടെ വാഹനങ്ങളും കന്റോണ്‍മെന്റ് ഗേറ്റുവഴി അകത്തേയ്ക്കും പുറത്തേയ്ക്കും കടക്കാവുന്നതാണ്. ഇരുചക്രവാഹനങ്ങള്‍ കാന്റീന്‍ ഗേറ്റ് വഴിയും അകത്തേക്ക് കടക്കാവുന്നതാണ്.
2021 സെപ്റ്റംബര്‍ 30ന് മുൻപായി എല്ലാ ജീവനക്കാരും വാഹനങ്ങളില്‍ സെക്രട്ടേറിയറ്റ് പാസ് കരസ്ഥമാക്കേണ്ടതാണ്. വാഹനപാസ് പതിക്കാത്ത ജീവനക്കാരുടെ വാഹനങ്ങളുടെ പ്രവേശനം അനുവദിക്കുന്നതല്ല.
കാല്‍നടയായി സെക്രട്ടേറിയറ്റിലേക്കും പുറത്തേക്കും സഞ്ചരിക്കുന്ന ജീവനക്കാര്‍ കന്റോണ്‍മെന്റ് വി.എഫ്.സിയും കന്റോണ്‍മെന്റ് ഗേറ്റിനോട് ചേര്‍ന്നുള്ള ചെറിയ ഗേറ്റും ഉപയോഗപ്പെടുത്തേണ്ടതാണ്.
വാഹനങ്ങളുടെ പുറത്തേക്ക് മാത്രമുള്ള സഞ്ചാരവും, ഇരുചക്രവാഹനങ്ങളുടെ അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരവും ജീവനക്കാരുടെയും സന്ദര്‍ശകരുടെയും അകത്തേയ്ക്കും പുറത്തേക്കുമുള്ള കാല്‍നടയായിട്ടുള്ള സഞ്ചാരവും കാന്റീന്‍ ഗേറ്റ്(വൈ.എം.സി.എ ഗേറ്റ്) മുഖേന അനുവദിക്കുന്നതാണ്.
എല്ലാ ജീവനക്കാരും തിരിച്ചറിയല്‍കാര്‍ഡ് സുരക്ഷാജീവനക്കാര്‍ക്ക് കാണത്തക്ക രീതിയില്‍ കഴുത്തില്‍ ധരിക്കേണ്ടതാണ്. തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കാത്ത ജീവനക്കാര്‍ സുരക്ഷാപരിശോധനകള്‍ക്ക് വിധേയമാകേണ്ടിവരും.
ആഭ്യന്തര വകുപ്പില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിനായി വരുന്ന സന്ദര്‍ശകരെ സൗത്ത് സന്ദര്‍ശനസഹായ കേന്ദ്രം( സൗത്ത് വി.എഫ്.സി) വഴി പാസ് നല്‍കി അകത്തേക്ക് കയറ്റി വിടേണ്ടതാണ്.