കേരളം
മൂന്നാറിൽ രാജേന്ദ്രൻ കൈയ്യേറിയത് രണ്ട് സ്ഥലങ്ങൾ: താമസിക്കുന്ന വീടിനും വാടകയ്ക്ക് നൽകിയ വീടിനും നോട്ടീസ്
ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രന് നോട്ടീസ് നൽകിയത് രണ്ടു ഭൂമികൾക്ക്. മൂന്നാർ വില്ലേജിൽ ഇക്കാ നഗറിൽ ഉള്ള സർവ്വേ നമ്പർ 843ൽ പെട്ട ഭൂമിയുടെ കൈവശമുള്ള രേഖകൾ സമർപ്പിക്കാനാണ് നോട്ടീസ്. ഈ ഭൂമിയിലാണ് രാജേന്ദ്രൻ താമസിക്കുന്നത്. സർവ്വേ നമ്പർ 912ൽ പെട്ട 8 സെൻറ് ഭൂമിയിൽ നിന്നും ഒഴിഞ്ഞു പോകണം എന്നതാണ് മറ്റൊരു നോട്ടീസ്. രാജേന്ദ്രനും ഭാര്യ ലതാ രാജേന്ദ്രനും ആണ് നോട്ടീസ് അയച്ചിരിക്കുന്നത്. 912ൽ പെട്ട ഭൂമി പുറമ്പോക്കാണെന്നും രാജേന്ദ്രൻ കൈയേറിയതാണെന്നും കാണിച്ചാണ് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയിരിക്കുന്നത്. ഈ ഭൂമിയുടെ കയ്യേറ്റത്തിന് കേസെടുക്കാൻ പോലീസിനോട് ആവശ്യപ്പെടണമെന്നായിരുന്നു ലാൻഡ് റവന്യൂ കമ്മീഷണറേറ്റ് നിർദ്ദേശം. സർവ്വേ നമ്പർ 912 ൽപ്പെട്ട ഭൂമിയിലെ വീട് രാജേന്ദ്രൻ വാടകയ്ക്ക് നൽകിയിരിക്കുകയാണ്.
ദേവികുളം സബ് കളക്ടറുടെ നിർദ്ദേശ പ്രകാരം വില്ലേജ് ഓഫീസറാണ് രാജേന്ദ്രനും ഭാര്യയ്ക്കും നോട്ടീസ് നൽകിയിരിക്കുന്നത്. ഒഴിഞ്ഞു പോയില്ലെങ്കിൽ ബലമായി ഒഴിപ്പിക്കും എന്നാണ് നോട്ടീസിൽ പറയുന്നത്. ബലമായി ഒഴിപ്പിക്കാൻ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദേവികുളം സബ് കളക്ടർ ഇടുക്കി എസ്പിക്ക് കത്തും നൽകിയിട്ടുണ്ട്.
റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ കള്ളക്കളിയും പുറത്ത് വന്നു. കയ്യേറ്റ ഭൂമിയിലെ ഒഴിപ്പിക്കൽ നടപടികൾ വൈകിപ്പിച്ചും രാജേന്ദ്രനെതിരെ പൊലീസിൽ പരാതി നൽകാതെയും ഉദ്യോഗസ്ഥർ നടത്തിയ കള്ളക്കളിയുടെ വിവരങ്ങളാണ് പുറത്ത് വന്നത്. കയ്യേറ്റ ഭൂമിയിലെ ഒഴിപ്പിക്കൽ നടപടിക്കായി നോട്ടീസ് നൽകുന്നതാണ് ഉദ്യോഗസ്ഥർ ഇടപെട്ട് വൈകിപ്പിച്ചത്. നവംബർ രണ്ടിന് നോട്ടീസ് നൽകിയെന്നാണ് ലാൻഡ് റവന്യൂ കമ്മീഷണറിനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചത്. എന്നാൽ നവംബർ 19 നാണ് യഥാർത്ഥത്തിൽ രാജേന്ദ്രന് നോട്ടീസ് നൽകിയത്.